തൊടുപുഴ: ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്ന യുവാവ് മണിക്കൂറുകള്‍ക്കകം പിടിയില്‍. മലപ്പുറം സ്വദേശി ശ്രീജിത്ത്(20)ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ തൊടുപുഴയിലെ സിറ്റിവി ചാനലിന്റെ ഓഫീസിലായിരുന്നു സംഭവം. ഇവിടെ കേബിള്‍ സെക്ഷനില്‍ ജോലി ചെയ്തിരുന്ന മുള്ളരിങ്ങാട് ഇടത്തുംപുറത്തില് ജോര്‍ജ്ജിന്റെ 12000 രൂപ വിലവരുന്ന ഫോണാണ് മോഷണം പോയത്. സംഭവം ഇങ്ങനെ; ഒരാഴ്ച്ച മുമ്പാണ് ശ്രീജിത്ത് തൊടുപുഴ ഓഫീസില്‍ ജോലി അന്വേഷിച്ച് എത്തിയത്. രണ്ട് ദിവസം ജോലി എടുത്ത ശേഷം ഐഡികാര്‍ഡും മറ്റ് രേഖകളും എടുക്കുന്നതിനായി വീട്ടില്‍ പോയിരുന്നു. ഇതിന് ശേഷം ഞായറാഴ്ച്ച രാത്രിയിലാണ് മടങ്ങി എത്തിയത്. ഓഫീസില്‍ കിടന്ന് ഉറങ്ങിയ ശേഷം രാവിലെ സുഹൃത്തിന്റെ മൊബൈലുമായി കടന്ന് കളയുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ട്രെയ്സ് ചെയ്ത് എറണാകുളത്ത് നിന്നുമാണ് അവിടുത്തെ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. രാത്രി 9 മണിയോടെയാണ് പ്രതിയെ സ്റ്റേഷനിലെത്തിച്ചത്. തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: