പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ വിജയം ദക്ഷിണാഫ്രിക്കയ്ക്ക്. 177 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ദക്ഷിണാഫ്രിക്ക കരസ്ഥമാക്കിയത്. ഇതോടെ മൂന്ന് ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നില്‍.
രണ്ടാം ഇന്നിങ്ങ്സില്‍ വിജയിക്കാന്‍ 539 റണ്‍സ് വേണ്ടിയിരുന്ന ഓസ്ട്രേലിയയെ 361 റണ്‍സിന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. പരിക്കേറ്റ ഡെയ്ല്‍ സ്റ്റെയിനിന്റെ അഭാവത്തില്‍ കാഗിസോ റബാദയുടെ മിന്നുന്ന ബൗളിങ്ങാണ് കംഗാരുക്കളുടെ നട്ടെല്ലൊടിച്ചത്. 31 ഓവറില്‍ 92 റണ്‍സ് വഴങ്ങി റബാദ അഞ്ച് വിക്കറ്റ് വീഴ്ത്തി.
സ്കോര്‍ ചുരുക്കത്തില്‍: ദക്ഷിണാഫ്രിക്ക 242, 540ന് എട്ട് ഡിക്ല. ഓസ്ട്രേലിയ: 244, 361.
169ന് നാല് എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച ഓസ്ട്രേലിയക്ക് ആറു വിക്കറ്റുകള്‍ കൈയിലിരിക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 369 റണ്‍സ്. എന്നാല്‍ റബാദയുടെ നേതൃത്വത്തില്‍ ബൗളര്‍മാര്‍ ആഞ്ഞടിച്ചതോടെ ഓസീസ് പ്രതിരോധം നിലംപൊത്തി. ഉസ്മാന് കവാജ (97), വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് പീറ്റര്‍ നെവില്‍ (60 നോട്ടൗട്ട്) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
തലേന്നത്തെ സ്കോറിനോട് 11 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 26 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഇന്ന് ആദ്യം പുറത്തായത്. റബാദയ്ക്കായിരുന്നു വിക്കറ്റ്. സെഞ്ചുറിക്ക് മൂന്നു റണ്‍സ് മാത്രം അകലെ ഉസ്മാന് ഖവാജയുടെ പ്രതിരോധം ഡുമിനിക്ക് മുന്നില്‍ പൊളിഞ്ഞതോടെ ഓസീസ് തോല്‍വി സമ്മതിച്ച മട്ടായി. 182 പന്തില്‍ 11 ബൗണ്ടറിയും മൂന്നു സിക്സുമുള്‍പ്പെടെ 97 റണ്‍സെടുത്ത ഖവാജയെ ഡുമിനി വിക്കറ്റിനുമുന്നില്‍ കുടുക്കുകയായിരുന്നു.
മിച്ചല്‍ സ്റ്റാര്‍ക്ക് (13), പീറ്റര്‍ സിഡില്‍ (13), ജോഷ് ഹെയ്സല്‍വുഡ് (29), നഥാന്‍ ലിയോണ്‍ (8) എന്നിവരും ചെറിയ ചെറുത്തുനില്പ്പുകള്ക്കുശേഷം കീഴടങ്ങിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ഓസീസ് മണ്ണില്‍ വിജയത്തുടക്കം. റബാദയാണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: