ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയത്തോടെ ലിവര്‍പൂള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ വാറ്റ്ഫോര്‍ഡിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ മുക്കിയത്. 11 കളികളില്‍ നിന്ന് 26 പോയിന്റുമായാണ് ലിവര്‍പൂള്‍ ലീഗില്‍ ഒന്നാമതെത്തിയത്. 25 പോയിന്റുള്ള ചെല്‍സിയെയാണ് അവര്‍ പിന്നിലാക്കിയത്. ചെല്‍സിക്ക് 24 പോയിന്റ്. മൂന്നാമതുള്ള ആഴ്സണലിനും 24 പോയിന്റ്. യൂര്‍ഗന്‍ ക്ലോപ് മാനേജരായി ചുമതലയേറ്റശേഷം ഇതാദ്യമായാണ് ലിവര്‍പൂള്‍ ലീഗില്‍ ഒന്നാമതെത്തുന്നത്.
മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ നിലവിലെ ജേതാക്കളാ ലെസ്റ്ററിന് തോല്‍വി. ആന്‍ഫീല്‍ഡില്‍ വാറ്റ്ഫോര്‍ഡിനെതിരായ മത്സരത്തില്‍ ലിവര്‍പൂളിന്റെ സമ്പൂര്‍ണാധിപത്യമായിരുന്നു. അവര്‍ക്കായി സാഡിയോ മാനേ രണ്ടും ഫിലിപ്പെ കുടീഞ്ഞോ ഫിര്‍മീനോ, വിനാള്‍ഡം, എംറേ കാന്‍ എന്നിവര്‍ ഓരോ ഗോളും നേടി.
തുടക്കം മുതല്‍ ആക്രമിച്ചുകളിച്ച ലിവര്‍പൂള്‍ 27-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. ഫിലിപ്പെ കുടീഞ്ഞോയുടെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ സാഡിയോ മാനേ വലയിലെത്തിച്ചു. മൂന്നുമിനിറ്റിനുശേഷം ഫിര്‍മീനോയുടെ പാസില്‍ നിന്ന് കുടീഞ്ഞോ ലീഡ് ഉയര്‍ത്തി. പിന്നീട് 43-ാം മിനിറ്റില്‍ ആഡം ലല്ലാനയുടെ അളന്നുതൂക്കിയുള്ള ക്രോസ് എംറെ കാന്‍ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചപ്പോള്‍ ആദ്യപകുതിയില്‍ ലിവര്പള് 3-0ന് മുന്നില്‍.
പീന്നീട് 57-ാം മിനിറ്റില്‍ ലല്ലാനയുടെ തന്നെ പാസില്‍ നിന്ന് ഫിര്‍മീനോ ലക്ഷ്യം കണ്ടതോടെ ലീഡ് നാലായി. മൂന്ന് മിനിറ്റിനുശേഷം അഞ്ചാം ഗോളും നേടി. ഫിര്‍മീനോയുടെ പാസില്‍ നിന്ന് നിറയൊഴിച്ചത് സാഡിയോ മാനേ. 75-ാം മിനിറ്റില്‍ വാറ്റ്ഫോര്‍ഡിന്റെ ആശ്വാസഗോള്‍ പിറന്നു. ജന്മാറ്റ് സ്കോറര്‍. പിന്നീട് ഇഞ്ചുറിസമയത്ത് വിനാള്‍ഡവും ലക്ഷ്യം കണ്ടതോടെ ലിവര്‍പൂളിന്റെ പട്ടിക പൂര്‍ണ്ണം.
മറ്റൊരു മത്സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുാള്ക്ക് സ്വാന്‍സീ സിറ്റിയെ കീഴടക്കി. സൂപ്പര്‍ താരം സ്ലാട്ടന് ഇബ്രാഹിമോവിച്ചിന്റെ ഡബിളും പോള്‍ പോഗ്ബയുടെ ഒരു ഗോളുമാണ് യുണൈറ്റഡിന് ജയം സമ്മാനിച്ചത്. 15-ാം മിനിറ്റിലായിരുന്നു പോഗ്ബയുടെ ഗോള്‍. 21, 33 മിനിറ്റുകളില്‍ ഇബ്രയും ലക്ഷ്യം കണ്ടു. 69-ാം മിനിറ്റില്‍ വാന്‍ഡര്‍ ഹൂം സ്വാന്‍സീയുടെ ആശ്വാസം. 11 കളികളില്‍ നിന്ന് 18 പോയിന്റുമായി യുണൈറ്റഡ് ആറാം സ്ഥാനത്തേക്കുയര്‍ന്നു. വെസ്റ്റ് ബ്രോമിനോടാണ് ലെസ്റ്റര്‍ തോല്‍വി വഴങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. മോറിസണ്‍, ഫിലിപ്പ് എന്നിവര്‍ നേടിയ ഗോളാണ് വെസ്റ്റ്ബ്രോമിന് ജയം നേടിക്കൊടുത്തത്. മറ്റൊരു കളിയില്‍ ഹള്‍ സിറ്റി 2-1ന് സതാംപ്ടണെയും കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: