തിരുവനന്തപുരം: മൂന്നക്ക നമ്പര്‍ എഴുത്തു ലോട്ടറി സംഘം ഷാഡോ പോലീസിന്റെ വലയിലായി. മണക്കാട് സ്വദേശി നവാസ് (47), പൂന്തുറ സ്വദേശി അബ്ദുള്‍ റഹ്മാന് (59), അമ്പലത്തറ സ്വദേശീ മാഹീന് (42) പഴവങ്ങാടി മഞ്ചു ലോട്ടറി ഏജന്‍സിയിലെ സ്റ്റാഫായ കുടപ്പനക്കുന്ന് സ്വദേശി ഹരീഷ് (31) എന്നിവരെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികള്‍ക്കുവേണ്ടി അന്വേഷണം തുടരുന്നു.
സംസ്ഥാനത്തെ പ്രമുഖ ലോട്ടറി ഏജന്‍സിയുടെ മറവിലാണ് സംഘം എഴുത്ത് ലോട്ടറി നടത്തിയിരുന്നത്. ഒരു എഴുത്തിന് പത്ത് രൂപ നിരക്കാണ് ഈടാക്കിയിരുന്നത്. നഗരത്തില്‍ എഴുത്ത് ലോട്ടറിക്ക് ഏജന്റുമാര്‍ പ്രത്യേകം ഉണ്ട്. ഇവരാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. ഇവര്‍ മൊബൈല്‍ ഫോണ്‍ വഴിയോ, ബുക്കുകളിലോ ആവശ്യക്കാര്‍ ആവശ്യപ്പെടുന്ന മൂന്നക്ക നമ്പര്‍ മെസേജ് ആയോ പേപ്പറില്‍ എഴുതിയോ സ്വീകരിക്കും. കേരള സംസ്ഥാന ലോട്ടറി ഫലം വരുന്നതിന് മുമ്പ് ഇവിടെയുള്ള ഏജന്റുമാര്‍ നമ്പരും അന്ന് ശേഖരിച്ച തുകയും മുഖ്യ ഏജന്റിന് മെയില്‍ ചെയ്യുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഫലം വരുമ്പോള്‍ അതില്‍ ഒന്നാം സമ്മാനം അര്‍ഹമായ നമ്പറിലെ അവസാനത്തെ മൂന്ന് നമ്പറാണ് ഈ സമാന്തര ലോട്ടറിയുടെ ഒന്നാം സമ്മാനം (5000 രൂപ) അതിലെ രണ്ടാം സമ്മാനത്തിന്റെ അവസാന മൂന്നക്കമാണ് അതിന്റെ രണ്ടാം സമ്മാനം (500 രൂപ) അതുപോലെ മൂന്നാം സമ്മാനത്തിന്റെ നമ്പറിലെ അവസാനത്തെ മൂന്ന് അക്കം ഇവരുടെ മൂന്നാം സമ്മാനം (250 രൂപ) അങ്ങനെ 10 രൂപവരെ സമ്മാനം കേരള സംസ്ഥാന ലോട്ടറിയുടെ ഫലം നോക്കി ഇവര്‍ നല്കുന്നു. ഇങ്ങനെ ലക്ഷങ്ങളും കോടികളുമായി സംസ്ഥാനത്തൊട്ടാകെ ഈ തട്ടിപ്പിലൂടെ ഇവര്‍ നേടുന്നത്. ഇതില്‍ യാതൊരു സമ്മാനവും കിട്ടാതെ കബളിപ്പിക്കപ്പെട്ടവരും ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചവരും ഉണ്ട്. വരും ദിവസങ്ങളില്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പലരെയും കുറിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഐപിഎസ് അറിയിച്ചു.
കണ്ട്രോള് റൂം അസി. കമ്മീഷണര്‍ സുരേഷ്കുമാര്‍.വി., ഫോര്‍ട്ട് എസ്.ഐ ഷാജിമോന്‍, എസ്ഐ വിജയകുമാര്‍, ഷാഡോ ടീം അംഗങ്ങള്‍ എന്നിവര്‍ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: