കണ്ണൂര്‍: ആദ്യ സഹസ്രാബ്ദം കൃഷിയും രണ്ടാമത്തെത് വ്യവസായത്തിലും അധിഷ്ഠിതമായിരുന്നെങ്കില്‍ പുതിയ സഹസ്രാബ്ദം ഡിജിറ്റല്‍ യുഗത്തിലാവും അറിയപ്പെടുകയെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എം.കെ.അബ്ദുള്‍ ഖാദര്‍ അഭിപ്രായപ്പെട്ടു. നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്റെയും എന്‍എസ്എസിന്റെയും ആഭിമുഖ്യത്തില്‍ സര്‍വ്വകലാശാലാ ആസ്ഥാനത്ത് നടന്ന ഡിജിറ്റല്‍ ഇന്ത്യ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 764 സര്‍വ്വകലാശാലകളില്‍ 100 സര്‍വ്വകലാശാലകളില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുമായി ശില്പശാലകള് നടക്കുന്നതില്‍ കണ്ണൂര്‍ സര്‍വ്വകലാശാല ഉള്‍പ്പെട്ടിട്ടുള്ളത് അഭിമാനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യങ്ങല്‍ തമ്മിലുള്ള അതിര്‍ത്തികള്‍ ഇല്ലാതാവുന്നതും ലോകം ആഗോളഗ്രാമമായിമാറുന്നതും ഡിജിറ്റല്‍ കാലഘട്ടത്തിലെ വിവര വിനിമയ വിപ്ലവത്തിലൂടെയാണ്. ഡിജിറ്റല്‍ മേഖലയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നമുക്ക് സ്വപ്നം കാണാവുന്നതിനപ്പുറവും വേഗത്തിലുമാണ്. ഇതിന്റെ ഗുണഭോക്താക്കളായ പുതു തലമുറ അതിരില്ലാത്ത സ്വപ്നങ്ങള്‍ കാണാനും അതു ലക്ഷ്യപ്രാപ്തിയിലെത്തിക്കാനും തയ്യാറെടുക്കണം.
ഡിജിറ്റല്‍ വിവര വിനിമയരംഗത്ത് വരും വര്‍ഷങ്ങളില്‍ വന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പ്രോ വൈസ്ചാന്സിലര് ഡോ.ടി.അശോകന് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍വ്വകലാശാലകള്‍ ഒരു നാഷണല്‍ അക്കാദമിക് ഡിപ്പോസിറ്റിയിലേക്ക് അപ്ലോഡ് ചെയ്യുകയും വിദ്യാര്‍ത്ഥികള്‍ക്ക് പാസ്വേഡ് നല്‍കുകയും ചെയ്യുന്നതരത്തില്‍ ആലോചനകള്‍ നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സമയത്ത് ഇതിന്റെ പ്രിന്റ് എടുക്കാനും ലോകത്ത് എവിടെയുമുള്ള തൊഴില്‍ദാതാക്കള്‍ക്ക് അവ ഓണ്‍ലൈനായി പരിശോധിച്ച് ആധികാരികത ഉറപ്പിക്കാനും കഴിയും. വിദ്യാഭ്യാസ മേഖലയില്‍ വലിയൊരു മാറ്റത്തിന്റെ നാന്ദിയായിരിക്കും ഇതെന്നാണ് കരുതുന്നത്. കാലക്രമേണ കടലാസിലുള്ള കറന്‍സികളും സര്‍ട്ടിഫിക്കറ്റുളും കുറഞ്ഞ് കുറഞ്ഞ് ഇല്ലാതാകുമെന്നാണ് കരുതപ്പെടുന്നത്.
ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന് കീഴോത്ത്, കാലിക്കറ്റ് സര്‍വ്വകലാശാല എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.വല്‍സരാജ് എന്നിവര്‍ സംസാരിച്ചു.
കേന്ദ്ര സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ടി.എം.തസ്ലീമ പ്രഭാഷണം നടത്തി. സ്റ്റേറ്റ് ഈ ഗവേണന്‍സ് മിഷന് ടീമിലെ സന്തോഷ് തല്ഗട്ടി ഡിജിറ്റല്‍ ഇന്ത്യ പരിപാടിയെക്കുറിച്ച് അവലോകനം നടത്തി. ചടങ്ങില്‍ എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ കെ.പി.മുഹമ്മദ് സ്വാഗതവും കെ.ടി.അബ്ദുള്‍ ബഷീര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: