അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണം മൂലം ദല്‍ഹി ശ്വാസംമുട്ടുകയാണ്. അവിടത്തെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നു. ദല്‍ഹിയിലെ ശ്വാസംമുട്ടലിന് സമാനമായ അന്തരീക്ഷ മലിനീകരണം നടക്കുന്ന കേരളത്തിന് ഇതൊരു മുന്നറിയിപ്പാണ്. 17 വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തില്‍ ശ്വാസംമുട്ടി പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ സാധിക്കാതെ ദല്‍ഹി നിവാസികള്‍ വാസസ്ഥലത്തിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുകയാണ്. നിര്‍മാണ ജോലികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
രഞ്ജി ട്രോഫി ദല്‍ഹിയിലെ കളി ഉപേക്ഷിച്ചിരിക്കുന്നു. 1800 സ്കൂളുകള്‍ക്കാണ് പരിസ്ഥിതി മലിനീകരണം മൂലം അവധി പ്രഖ്യാപിക്കേണ്ടി വന്നത്. കഴിവതും വീടിനുള്ളില്‍ കഴിയാനാണ് ദല്‍ഹി മുഖ്യമന്ത്രി ജനങ്ങളോടഭ്യര്‍ത്ഥിക്കുന്നത്. വാഹന ഗതാഗതവും തടസ്സപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ക്ക് ശ്വസിക്കേണ്ടിവരുന്നത് വിഷവാതകമാണ്. 17 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ മലിനീകരണമാണത്രെ ഇത്. അനുവദനീയമായതിലും 15 ഇരട്ടിയാണ് മലിനീകരണ തോത്. ദല്‍ഹിയില്‍ മലിനീകരണം വര്‍ധിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ് ഒറ്റ, ഇരട്ട നമ്പറുള്ള വാഹനങ്ങളെ നിരത്തില്‍നിന്ന് പിന്‍വലിച്ചിരുന്നു. ചാരനിറമണിഞ്ഞ നഗരം ഇപ്പോള്‍ ഒരു ഗ്യാസ് ചേമ്പറായി മാറി. പുക മഞ്ഞുമൂടിയ അന്തരീക്ഷത്തില്‍ വാഹനങ്ങള്‍ കാണാന്‍ കഴിയാതെ റോഡപകടങ്ങളും വര്‍ധിക്കുകയാണ്.
ദല്‍ഹിയില്‍ ഒരു ദിവസം കുമിഞ്ഞുകൂടുന്ന 10,000 ടണ്‍ മാലിന്യമാണ് കത്തിക്കുന്നത്. നിരത്തില്‍ 74 ലക്ഷം വാഹനങ്ങളാണുള്ളതത്രെ. അനധികൃത വ്യവസായ ശാലകളും ഈ മലിനീകരണത്തിന് കാരണമാണ്. കൂനിന്മേല് കുരുപോലെ ഇവിടെ കാറ്റിന്റെ ഗതിവേഗവും കുറയുന്നു. 1.8 മീറ്ററാണ് കാറ്റിന്റെ ഗതിവേഗം. ഇത് 3.4 മീറ്ററായിരുന്നു. ഒരാഴ്ചയായി ജനങ്ങള്‍ ഈ വിഷവായു ശ്വസിച്ച് ഒടുവില്‍ പ്രതിഷേധവുമായി റോഡില്‍ ഇറങ്ങിയപ്പോഴാണ് സര്‍ക്കാരിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത്. കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കി ദല്‍ഹി നിവാസികള്‍ ശ്വാസം കിട്ടാതെ പിടയുകയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അഞ്ചുദിവസത്തേക്ക് നിര്‍ത്തിവയ്ക്കും.
ഡീസല്‍ ജനറേറ്ററുകള്‍ നിര്‍ത്തിവയ്ക്കാനും പൊടിശല്യം കുറയ്ക്കാനും റോഡില്‍ വാക്വം ക്ലീനര്‍ ഉപയോഗിക്കാനും തീരുമാനമുണ്ട്. ദേശീയ വായു ഗുണനിലവാര പരിശോധനയില്‍ അന്തരീക്ഷ മലിനീകരണം അതിശക്തമായതിനാലാണ് വായുവിന് തടസ്സം നേരിടുന്നത് എന്ന് കണ്ടുപിടിക്കുകയുണ്ടായി. ഇന്ധനം കത്തിക്കുന്നതുവഴിയുണ്ടാകുന്ന 2.5 മൈക്രോമീറ്ററിലും താഴെയുള്ള മാലിന്യ പദര്‍ത്ഥങ്ങള്‍ക്ക് പുറമെയാണിത്. ദല്‍ഹി കേരളത്തിന് ഒരു മുന്നറിയിപ്പാണ്. ദേഹശുദ്ധിയില്‍ വിശ്വസിക്കുന്ന മലയാളികള്‍ പരിസരശുചിത്വത്തില്‍ ശ്രദ്ധിക്കാത്തവരാണ്. ഗാര്‍ഹികമാലിന്യം, കക്കൂസ് മാലിന്യം എല്ലാം അവര്‍ കുടിവെള്ളത്തില്‍ തള്ളുന്നു. കൊച്ചി ഉള്‍പ്പെടെ കേരളത്തില്‍ അന്തരീക്ഷ മലിനീകരണം ദേശീയ മാനദണ്ഡത്തേക്കാള്‍ എട്ടിരട്ടിയാണ്.
അന്തരീക്ഷ മലിനീകരണം സൃഷ്ടിച്ച അസ്വസ്ഥതയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശ്വാസംമുട്ടിയതിനാലാണ് കൊച്ചി റിഫൈനറി സ്കൂളിന് അവധി പ്രഖ്യാപിച്ചത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് അന്തരീക്ഷ മലിനീകരണം അപകടകരമാംവിധം വര്‍ധിച്ചുവെന്ന് കണ്ടെത്തിയത്. ഓക്സിജന്റെ അളവ് കുറയുന്നതായും കണ്ടെത്തി.
എറണാകുളം എംജി റോഡ്, സൗത്ത്, ഇരുമ്പനം, കളമശ്ശേരി, ഏലൂര്‍ എന്നിവിടങ്ങളിലാണ് മലിനീകരണം കൂടിയിരിക്കുന്നത്. വ്യവസായ മേഖലയിലെ പുക പുറന്തള്ളല്‍, വാഹനപ്പെരുപ്പം, നിര്‍മാണ മേഖലയില്‍ നിന്നുയരുന്ന പൊടിപടലങ്ങള്‍, പ്ലാസ്റ്റിക് മാലിന്യം കത്തിക്കുമ്പോള്‍ ഉയരുന്ന പുക മുതലായവ കൊച്ചിയില്‍ കാണാം.
ശ്വാസതടസ്സം അനുഭവിച്ച് ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ദേശീയ അന്തരീക്ഷ മലിനീകരണ തോത് പരമാവധി 100 പോയിന്റാണ്. ദല്‍ഹിയില്‍ ഇത് 1200 പോയിന്റാണ്. മറ്റുള്ളവരുടെ തെറ്റുകളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് നടപടി എടുക്കുകയാണ് ബുദ്ധിമാന്മാര് ചെയ്യുന്നത്. പക്ഷേ ഉപഭോഗത്വര മൂത്ത മലയാളികള്‍ മറ്റുള്ളവരുടെ തെറ്റില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാത്തവരാണ്.
രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണത്തില്‍നിന്ന് പാഠം പഠിക്കാന്‍ കേരള സര്‍ക്കാരിനും ബാധ്യതയുണ്ട്. ദല്‍ഹിയിലേതുപോലുള്ള പരിസ്ഥിതി നശീകരണത്തിനും മലിനീകരണത്തിനും സംസ്ഥാനത്തെ ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ കാലങ്ങളായി കുടപിടിക്കുകയാണ്. അനിവാര്യമായ ദുരന്തം സംഭവിക്കുന്നതിന് മുന്‍പേ വിവേകത്തോടെ പെരുമാറാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: