ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തിനെതിരെ നടപടിയെടുക്കാത്ത ദല്‍ഹി സര്‍ക്കാരിനു രൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍.
”എന്ത് മുന്‍കരുതലാണ് സ്വീകരിച്ചത്. റോഡുകളില്‍ വെള്ളം തളിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം.
ഹെലികോപ്ടര്‍ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കാന്‍ ശ്രമിക്കാതിരുന്നതിന് കാരണമെന്ത്?” ട്രൈബ്യൂണല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. ഉത്തരവ് ലംഘിച്ച് കറ്റ കത്തിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പഞ്ചാബ്, ഹരിയാന, രാജസ്ഥാന് സര്‍ക്കാരുകള്‍ക്കും നിര്‍ദ്ദേശം. അന്തരീക്ഷ മലിനീകരണത്തില്‍ ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ സംസ്ഥാനങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്നും ട്രൈബ്യൂണല്‍ വിര്‍ശിച്ചു.
വിഷയത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് ഇടപെട്ടു. മുഖ്യമന്ത്രി കേജ്രിവാള് ഉള്‍പ്പെടെ പങ്കെടുത്ത യോഗം വിളിച്ചു ചേര്‍ത്ത ലഫ്റ്റനന്റ് ഗവര്‍ണര്‍ മലിനീകരണം തടയുന്നതിന് കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നതിന് യോഗത്തില്‍ ആക്ഷന്‍ പ്ലാനും രൂപീകരിച്ചു. നടപടികള്‍ കര്‍ശനമായി പാലിക്കാന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും പോലീസിനും നിര്‍ദ്ദേശം നല്കി. അമിത ഭാരം കയറ്റിയതോ ആവശ്യമില്ലാത്തതോ ആയ ട്രക്കുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞു.
മലിനീകരണത്തിന് കാരണമാകുന്ന വ്യവസായശാലകള്‍ അടച്ചിടാനും മെട്രോ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്താനും തീരുമാനിച്ചു. നിര്‍മാണ പ്രവൃത്തികളും ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിക്കുന്നതും ദല്‍ഹി സര്‍ക്കാര്‍ വിലക്കി. വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് നിരോധിക്കാനും തീരുമാനം. മതചടങ്ങുകളെ ഒഴിവാക്കി. ഇന്നലെ പുകമഞ്ഞില്‍ നേരിയ കുറവ് അനുഭവപ്പെട്ടു.
സുപ്രീംകോടതിയില്‍ ഹര്‍ജി
ന്യൂദല്‍ഹി: അന്തരീക്ഷ മലിനീകരണം തടയുന്നതിന് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിയോണ്‍മെന്റിലെ സുനിത നാരായണ്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു എന്നിവരുള്‍പ്പെട്ട ബഞ്ച് പരിഗണിക്കും. നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം.
ഹരിയാനയിലെയും പഞ്ചാബിലെയും കര്‍ഷകര്‍ കറ്റ കത്തിക്കുന്നതാണ് മലിനീകരണത്തിന് കാരണമെന്ന കേജ്രിവാളിന്റെ നിലപാട് കേന്ദ്രം തള്ളി. പ്രശ്നത്തിന്റെ 80% ഉത്തരവാദികള്‍ പ്രദേശവാസികളാണെന്നും 20% മാത്രമാണ് അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ പറഞ്ഞു.
കേജ്രിവാളിന്റെ ആരോപണം പൂര്‍ണമായും ശരിയല്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും പറഞ്ഞു. നിര്‍മാണ പ്രവൃത്തികളും വാഹനങ്ങളിലെ പുകയുമുള്പ്പെടെ മലിനീകരണത്തിന് നിരവധി കാരണങ്ങളുണ്ട്. കാറ്റിന്റെ വേഗത കുറഞ്ഞതും ദീപാവലിക്ക് ശേഷമുള്ള മഴ ലഭിക്കാത്തതും തിരിച്ചടിയായി. പ്രശ്നത്തിന് കര്‍ഷകരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല, അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: