കൊച്ചി: നോക്കുകൂലിയുമായി ബന്ധപ്പെട്ട പരാതികളിലും കേസുകളിലും സര്‍ക്കാര്‍ എന്തു നടപടിയെടുത്തെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചുമട് കയറ്റിയിറക്കുന്നതിനുള്ള കൂലിയുടെ പേരില്‍ അന്യായമായ തുക ഈടാക്കുന്നതു തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് വ്യക്തമാക്കി 2012 മാര്‍ച്ച് 26ന് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിനു ശേഷം ലഭിച്ച പരാതികളിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലും എന്തു നടപടിയെടുത്തെന്ന് രേഖാമൂലം മറുപടി നല്‍കാനാണ് ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചത്.
ചാലക്കുടിയിലെ ക്വാറിയില്‍ ചുമട്ടുതൊഴിലാളികള്‍ പ്രശ്നമുണ്ടാക്കുന്ന സാഹചര്യത്തില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പൈനാടത്ത് ഗ്രാനൈറ്റ്സ് അധികൃതര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
മനുഷ്യ സേവനം ആവശ്യമില്ലാത്ത യന്ത്രവത്കൃത സംവിധാനമാണ് ക്വാറിയില്‍. എന്നാല്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ പ്രവര്‍ത്തക്കുന്ന ചുമട്ടുതൊഴിലാളി യൂണിയനുകള്‍ ഭീഷണിപ്പെടുത്തി നിശ്ചിത തുക കൈപ്പറ്റുകയാണെന്നും ഈ തുക നല്കാതിരുന്നാല് യന്ത്രങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടത്തുന്ന സ്ഥിതിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്നാണ് നോക്കുകൂലി പരാതികളില്‍ ഉദ്യോഗസ്ഥര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ഡിജിപിയുടെ സര്‍ക്കുലറില്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: