ആലപ്പുഴ: കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ലിന്റെ വില പത്തു ദിവസത്തിനകം കൊടുത്തു തീര്‍ക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴായി. ബജറ്റിലും, കൃഷിമന്ത്രി കുട്ടനാട്ടിലെത്തിയുമാണ് നെല്ലുവില 10 ദിവസത്തിനകം നല്‍കുമെന്ന് പ്രഖ്യപിച്ചത്.
ഒരു മാസത്തിലേറെയായിട്ടും സംഭരിച്ച നെല്ലിന്റെ പണത്തിനായി കാത്തിരിക്കുകയാണ് കര്‍ഷകര്‍. ഒക്ടോബര്‍ ഒന്നു മുതലാണ് സപ്ലൈകോ ജില്ലയില്‍ നെല്ലു സംഭരണം ആരംഭിച്ചത്. രണ്ടാംകൃഷിയിറക്കിയ പാടശേഖരങ്ങളില്‍ നിന്നായി ഇന്നലെവരെ 1,800 ലോഡ് നെല്ല് സംഭരിച്ചു.
10,066 ഹെക്ടറിലാണ് രണ്ടാം കൃഷിയിറക്കിയിരിക്കുന്നത്. വിളവെടുപ്പു പൂര്‍ത്തിയായ 4,500ഓളം ഹെക്ടറില്‍ നിന്നുള്ള 81,87,102 കിലോഗ്രാം നെല്ല് ഗോഡൗണുകളിലെത്തി. പക്ഷേ പണം കിട്ടാത്ത കര്‍ഷകര്‍ വലയുന്നു. പ്രതീക്ഷകളോടെ കാത്തിരുന്ന കര്‍ഷകരാണ് ഇപ്പോള്‍ നിരാശരായത്. ഇത്തവണത്തെ രണ്ടാം കൃഷിക്ക് കള, കീടങ്ങളുടെ ആക്രമണം ഏറെയായിരുന്നു.
കവട, വരിനെല്ല് എന്നീ കളകള്‍ക്കു പുറമെ മുഞ്ഞയുടെ ആക്രമണവുമുണ്ടായി. ബാങ്കുകളില്‍ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്താണ് ഭൂരിഭാഗവും കൃഷിയിറക്കിയത്. രണ്ടാം കൃഷി വിളവെടുപ്പു പുരോഗമിക്കുമ്പോഴും ഒരുഭാഗത്തു പുഞ്ചകൃഷിക്കുള്ള നിലമൊരുക്കല്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്.
രണ്ടാംകൃഷിയിറക്കിയ കര്‍ഷകര്‍ക്ക് വിറ്റ നെല്ലിന്റെ പണം കിട്ടിയാലെ അടുത്ത കൃഷിയിറക്കാനാകൂ. മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാരില്‍ നിന്നു കിട്ടേണ്ട വിവിധ സബ്സിഡികളും കുടിശികയായി തുടരുകയാണ്. പുഞ്ചകൃഷിക്കുള്ള നിലമൊരുക്കല്‍ പൂര്‍ത്തിയായെങ്കിലും വിതയ്ക്കുവാന് വിത്തു കിട്ടാനില്ലാത്തതും കര്‍ഷകരെ ആശങ്കയിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: