കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സിപിഎം മുന്‍ കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഗുണ്ടാ നിയമപ്രകാരമാണ് സക്കീറിനെതിരെ കേസെടുത്തിട്ടുള്ളത്.
സക്കീര്‍, സെഷന്‍സ് കോടതിയില്‍ നല്കിയ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സക്കീര്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ 16 ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്. അതിനാല്‍ ജാമ്യം നല്‍കരുതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
കീഴ്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും സക്കീറിനെ അറസ്റ്റ് ചെയ്യാതെ ഹൈക്കോടതിയെ സമീപിക്കാന്‍ അവസരം ഒരുക്കുകയായിരുന്നു. ഇയാളെ സിപിഎമ്മിലെ ഒരു വിഭാഗം സംരക്ഷിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുണ്ട്. സക്കീര്‍ എറണാകുളത്തുണ്ടെന്ന വിവരം പോലീസിന് അറിയാം. പാര്ട്ടിക്കാര് തന്നെ ഇക്കാര്യം പോലീസിനെ അറിയിച്ചു. എന്നിട്ടും അറസ്റ്റിന് മടിക്കുന്നു. ഹൈക്കോടതി വിധിവരെ കാത്തിരിക്കാനാണ് പോലീസിന് ലഭിച്ച നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: