കൊച്ചി: മെട്രോയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി കാക്കനാട്ടേക്ക് ദീര്‍ഘിപ്പിക്കുന്നതിന് 2,100 കോടി രൂപ ചെലവ് കണക്കാക്കുന്നതായും ഇതില്‍ ആദ്യഘട്ടത്തിന്റെ നഗരവികസന പദ്ധതികള്‍ ഉള്‍പ്പെടെ 1,350 കോടി രൂപയുടെ ഫ്രഞ്ച് വായ്പ പ്രതീക്ഷിക്കുന്നതായും കൊച്ചി മെട്രോ എംഡി ഏലിയാസ് ജോര്‍ജ്. ഫ്രഞ്ച് വികസന ഏജന്‍സിയുടെ ഉന്നതതല സംഘ (എഎഫ്ഡി)വുമായി കെഎംആര്‍എല്‍ ഓഫീസില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും എഎഫ്ഡി പ്രതിനിധികളുമായി കൊച്ചിയില്‍ നടന്ന യോഗത്തിലാണ് വായ്പയ്ക്ക് ഫ്രഞ്ച് സംഘം സന്നദ്ധത അറിയിച്ചത്. മെട്രോയുടെ ആദ്യഘട്ടത്തിന്റെ നിര്‍മ്മാണപുരോഗതി വിലയിരുത്താനാണ് ഫ്രഞ്ച് പ്രതിനിധികള്‍ കൊച്ചിയിലെത്തിയത്. ഫ്രഞ്ച് സഹായത്തോടെ ആസൂത്രണം ചെയ്യുന്ന വിവിധ പദ്ധതികള്‍ നാളെയും മറ്റന്നാളുമായി പാരീസില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ക്കൊപ്പം കൊച്ചി മെട്രോയെ പ്രതിനിധീകരിച്ച് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് യോഗത്തില്‍ പങ്കെടുക്കും.
മെട്രോയുടെ ആദ്യഘട്ടത്തിന്റെ നിര്‍മ്മാണപുരോഗതിയില്‍ ഫ്രഞ്ച് പ്രതിനിധികള്‍ തൃപ്തി പ്രകടിപ്പിച്ചു. കൊച്ചിയുമായി കൂടുതല്‍ സഹകരണത്തിന് താത്പര്യമുണ്ടെന്നും എഎഫ്ഡിയുടെ ഗതാഗതവിഭാഗം മേധാവി റിമ ലെ കോഗ്വെ പറഞ്ഞു. കാക്കനാട്ടേക്കുള്ള രണ്ടാംഘട്ട വികസനത്തിനുള്‍പ്പെടെ വായ്പ്പ നല്കാന് തയ്യാറാണെന്നും അവര്‍ പറഞ്ഞു. രണ്ടാംഘട്ടത്തിലും നഗരവികസന പദ്ധതിയിലും സഹകരിക്കാന്‍ എഎഫ്ഡി നേരത്തെ തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. 161 കോടി രൂപ ചെലവില്‍ മെട്രോയ്ക്കനുബന്ധമായി നഗരസൗകര്യങ്ങള്‍ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ആലുവ, ഇടപ്പള്ളി, വൈറ്റില ജംക്ഷനുകളുടെ വികസനത്തിന് 30 കോടി, നടപ്പാതയും സൈക്കിള്‍ ട്രാക്കും ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ 31 കോടി, ആലുവ മുതല്‍ പേട്ട വരെയുള്ള മെട്രോയുടെ 22 സ്റ്റേഷനുകളുടെ വികസനത്തിന് 100 കോടി എന്നിങ്ങനെയാണ് പദ്ധതി തയ്യാറാക്കിയത്.
കാക്കനാട്ടേക്കുള്ള രണ്ടാംഘട്ടത്തിന്റെ പ്രാരംഭ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ഏലിയാസ് ജോര്‍ജ് വ്യക്തമാക്കി. പദ്ധതിക്കായി പൊതു നിക്ഷേപക ബോര്‍ഡിന്റെ അനുമതി പ്രതീക്ഷിക്കുന്നു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ അനുമതി ലഭിക്കാനാണ് സാധ്യത. രാജ്യത്തെ മറ്റ് മെട്രോകളില്‍ നിന്ന് കൊച്ചി മെട്രോക്ക് പ്രത്യേകതകള്‍ ഏറെയുണ്ട്. ഒന്ന് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഏറെയുള്ള മെട്രോയെന്നതാണ്. കുടുംബശ്രീ ഉള്‍പ്പെടെയുള്ളവയുടെ പിന്തുണയുണ്ട്. മറ്റൊന്ന് ട്രാന്‍സ്ജെന്‍ഡേഴ്സിന് ജോലി നല്‍കാനുള്ള നീക്കമാണ്. ഇവയിലെല്ലാം ഫ്രഞ്ച് പ്രതിനിധികള്‍ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉന്നതതല ഫ്രഞ്ച് പ്രതിനിധി സംഘം കൊച്ചിയിലെത്തിയത്. എഎഫ്ഡിഡെപ്യൂട്ടി ഡയറക്ടര്‍ ഹെര്‍വ് ഡുബ്രേയല്, ഗതാഗതവിദഗ്ധന് മാത്യു വെര്ഡ്വെര് എന്നിവരാണ് സംഘത്തിലുള്ളത്. എം.ജി. റോഡ്, വൈറ്റില മൊബിലിറ്റി ഹബ്ബ് എന്നിവ സംഘം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: