മൂവാറ്റുപുഴ: ജില്ലയിലെ തിരുവാണിയൂര്‍ പഴുക്കാമുറ്റം കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. എറണാകുളം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. തിരുവാങ്കുളം വീപ്പനാത്ത് ഷിജു.വി. പൗലോസാണ് ഹര്‍ജി നല്‍കിയത്.
പാറമടയുടെ പ്രവര്‍ത്തനംമൂലം ധാതു ഖനനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിലേക്ക് റോയല്‍റ്റി അടക്കാതെ ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി, ജിയോളജിസ്റ്റ് പാറമട ഉടമസ്ഥനില്‍നിന്നും കൈക്കൂലി വാങ്ങി, പാരിസ്ഥിതികാനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് ഹര്ജിക്കാരന് ഹൈക്കോടതിയില്‍ കേസ് നല്‍കുകയും ക്വാറിയുടെ പ്രവര്‍ത്തനം ഹൈക്കോടതി തടയുകയും ചെയ്തിരുന്നു. വീണ്ടും ക്വാറി തുടങ്ങുവാന്‍ ക്വാറിക്ക് ഡി ആന്റ് ഒ ലൈസന്‍സ് ലഭിക്കുവാന്‍ കോടതിവിധി പ്രകാരം പരിസ്ഥിതികാനുമതി ആവശ്യമാണ്. ഉടമയില്‍ നിന്നും അപേക്ഷവാങ്ങി 30 ദിവസം കഴിയുമ്പോള്‍ ഡീംഡ് ലൈസന്‍സ് ലഭിക്കുവാന്‍ പഞ്ചായത്ത് ഭരണം നടത്തുന്നവര്‍ കൂട്ടുനിന്നു തുടങ്ങിയവയാണ് ഹര്‍ജിക്കാരന്റെ ആരോപണം. ക്വാറിയോട് ചേര്‍ന്ന് വീടുവെച്ച മണീട് വെണ്ണിത്തകിടിയില് ഭാസ്കരന്റെ വീടിന് നമ്പറിട്ട് നല്‍കാതിരിക്കുവാനും പ്രവര്‍ത്തിച്ചുവെന്നും ക്വാറിക്ക് 200 അടിയോളം താഴ്ചയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
തിരുവാണിയൂര്‍ പഞ്ചായത്ത് സെക്രട്ടറി വത്സമ്മ ജോര്‍ജ്ജ്, പഞ്ചായത്ത് മെമ്പര്‍ കൊച്ചുറാണി, മറിയം ഇന്‍ഡസ്ട്രീസ് ഉടമ സജി.കെ.ഏലിയാസ്, എറണാകുളം ജിയോളജിസ്റ്റ് മനുലാല്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: