ന്യൂദല്‍ഹി: രാജ്യസുരക്ഷക്ക് അപകടകരമായ തരത്തില്‍ പത്താന്‍കോട്ട് ഭീകരാക്രമണം സംപ്രേഷണം ചെയ്തതിന് എന്‍ഡിടിവി ഹിന്ദി ചാനലിന് ഏര്‍പ്പെടുത്തിയ ഒരു ദിവസത്തെ നിരോധനം താല്‍ക്കാലികമായി കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. ചാനല്‍ നല്കിയ വിശദീകരണം പരിശോധിച്ചുവരുന്നതിനാലാണ് നിരോധനം താത്കാലികമായി മരവിപ്പിച്ചതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി.
നിരോധനത്തിനെതിരെ ചാനല്‍ അധികൃതര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2015ലെ കേബിള്‍ ടിവി നെറ്റ്വര്‍ക്ക്സ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചാനല്‍ നവംബര്‍ ഒമ്പതിന് സംപ്രേഷണം ചെയ്യരുതെന്ന് നേരത്തെ നിര്‍ദ്ദേശിച്ചത്. ഭീകരര്‍ക്ക് സൈനിക താവളം സംബന്ധിച്ച് വിവരങ്ങള്‍ നല്കുന്ന തരത്തിലായിരുന്നു ജനുവരി രണ്ടിലെ ഭീകരാക്രമണം എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത്. സൈനികരുടെ ജീവന് അപകടപ്പെടുത്തുന്ന പ്രവൃത്തിയാണിതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: