കോഴിക്കോട്: മണ്ഡലകാലത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമ സൗകര്യവും അന്നദാനവുമായി അഴിഞ്ഞിലം അയ്യപ്പ സേവാ സമിതി. നാലാം വര്‍ഷമാണ് സേവാസമിതി തീര്‍ത്ഥാടകര്‍ക്ക് അന്നദാനമൊരുക്കുന്നത്. അന്നദാന മണ്ഡപത്തിന്റെ കാല്‍നാട്ടല്‍ കര്‍മ്മവും ശബരിമല മേല്‍ശാന്തിക്ക് സ്വീകരണവും നാളെ രാവിലെ 9 മണിക്ക് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബൈപാസില്‍ അഴിഞ്ഞിലം തളി മഹാവിഷ്ണു ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലാണ് അയ്യപ്പ സേവാ സമിതി തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നത്.
2013 നവംബര്‍ 16നാണ് അഴിഞ്ഞിലം പാറമ്മല്‍ അയ്യപ്പ സേവാസമിതിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. അന്നദാന മഹോത്സവത്തിന്റെ പന്തല്‍ നാട്ടല്‍ കര്‍മ്മം, നിയുക്ത ശബരിമല മേല്‍ശാന്തി, തെക്കുംപുറത്ത് മനയില്‍ ഉണ്ണികൃഷ്ണന് നമ്പൂതിരി നാളെ രാവിലെ 9 മണിക്ക് നിര്‍വഹിക്കും.
നവംബര്‍ 16 ന് രാവിലെ 9 ന് കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിഅനുജന്‍ രാജ ശബരിമല തീര്‍ത്ഥാടകര്‍ക്കായി അന്നദാന മഹോത്സവം സമര്‍പ്പിക്കും. നാലു ലക്ഷത്തോളം തീര്‍ത്ഥാടകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
മണ്ഡലകാലത്ത് രാവിലെ 7 മുതല്‍ അന്നപ്രസാദ വിതരണം നടക്കും. സത്സംഗം, ഭജന, പ്രഭാഷണം എന്നിവയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ദാമോദരന്‍ മഞ്ചക്കല്‍, രാജീവ് എള്ളാത്ത്, ശ്രീരാജ് പാറമ്മല്‍, സജു മംഗലത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: