കോഴിക്കോട്: കേരളത്തില്‍ പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാന് നവംബര്‍ ഒമ്പതിന് തുടക്കം കുറിക്കുന്നു. പദ്ധതിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കോടഞ്ചേരിയില്‍ നടക്കും. ജില്ലയില്‍ സി.എച്ച്.സി കോടഞ്ചേരി, സി.എച്ച്.സി തിരുവള്ളൂര്‍, സി.എച്ച്.സി വളയം, നാദാപുരം താലൂക്ക് ആശുപത്രി എന്നീ ആശുപത്രികളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നവംബര്‍ ഒമ്പതിന് രാവിലെ 11 മണിക്ക് കോടഞ്ചേരി സി.എച്ച്.സിയില്‍ നടക്കുന്ന ചടങ്ങില്‍ എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം നിര്‍വഹിക്കും. ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
പദ്ധതിയുടെ ഭാഗമായി ഗര്‍ഭിണികള്‍ക്ക് എല്ലാ മാസവും ഒമ്പതാം തീയതി സൗജന്യമായി ഗര്‍ഭകാല പരിചരണവും ശുശ്രൂഷയും നല്‍കുന്നതിന് ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും അള്‍ട്രാ സൗണ്ട് സ്കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുകയും ചെയ്യും.
ഗര്‍ഭിണികള്‍ക്ക് മൂന്നു മുതല്‍ ഒമ്പതു മാസം വരെയുള്ള കാലയളവില്‍ ഒരു അള്‍ട്രാസൗണ്ട് സ്കാനിംഗാണ് നടത്തുക. ലാബ് പരിശോധനകളും നടത്തും. ഇതിനുപുറമെ ഭക്ഷണക്രമം, ഉറക്കം, പതിവായുള്ള ഗര്‍ഭകാല പരിശോധനകള്‍, ആശുപത്രികളിലെ പ്രസവം, മുലയൂട്ടല്‍, ഗര്‍ഭനിരോധനം തുടങ്ങിയവയെക്കുറിച്ച് ഗ്രൂപ്പ് കൗണ്‍സലിംഗും നടത്തും.
ദുര്‍ഘടവും എത്തിപ്പെടാന്‍ കഴിയാത്തതും പൊതുവാഹന സൗകര്യം കുറവുമായ മേഖലകളില്‍ കഴിയുന്ന ഗര്‍ഭിണികള്‍ക്കായി വാഹന സൗകര്യവും ഏര്‍പ്പെടുത്തും.
പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടവരെ നഴ്സുമാരും ആശ വര്‍ക്കര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും കണ്ടെത്തി രജിസ്റ്റര്‍ ചെയ്ത് മദര്‍ ആന്‍ഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കാര്‍ഡും (എം.സി.പി) സേഫ് മദര്‍ഹുഡ് ബുക്ക്ലെറ്റും നല്‍കും. പദ്ധതിയുടെ ജില്ലാതല കമ്മിറ്റി രൂപവത്കരിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ടി. ജനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അഡീഷനല്‍ ഡി.എം.ഒ ഡോ. ആശാദേവി, ജില്ലാ ആര്.സി.എച്ച് ഓഫീസര്‍ ഡോ. സരളാദേവി എന്നിവര്‍ പദ്ധതി വിശദീകരിച്ചു. കേരള ഫെഡറേഷന് ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി ജില്ലാ പ്രസിഡന്റ് ഡോ. പി.കെ. ശേഖരന്, ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറി എസ്.വി രാകേഷ് എന്നിവര്‍ പദ്ധതിക്ക് സ്വകാര്യ ഡോക്ടര്‍മാരുടെ സഹായം ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: