കോഴിക്കോട്: കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ കോഴിക്കോട് ശാഖയുടെ ശതവത്സരാഘോഷ പരിപാടികള്‍ ഈ മാസം 18 മുതല്‍ 20 വരെ കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പരിപാടികള്‍ക്ക് 18 ന് രാവിലെ പത്തരയ്ക്ക് സ്മൃതിമണ്ഡപത്തില്‍ നിന്ന് മാനേജിംഗ് ട്രസ്റ്റി ഡോ. പി കെ വാരിയര്‍ ദീപശിഖ കൊളുത്തുന്നതോടെ ശരാവത്സര പരിപാടികള്‍ക്ക് തുടക്കമാവും. ദീപശിഖാ പ്രയാണത്തിന് പന്ത്രണ്ടരയ്ക്ക് കോഴിക്കോട് ശാഖയില്‍ സ്വീകരണം നല്‍കും.
തുടര്‍ന്ന് വൈകീട്ട് നാല് മണിയ്ക്ക് ശതവത്സര ആഘോഷ പരിപാടികളുടെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം കേരള ഗവര്‍ണര്‍ റിട്ട: ജസ്റ്റിസ് പി സദാശിവം നിര്‍വ്വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷത വഹിക്കും. വൈകീട്ട് ആറരയ്ക്ക് ശ്രീകാന്ത് അശ്വതി ദമ്പതിമാരുടെ നൃത്തസന്ധ്യ അരങ്ങേറും.
19 ന് രാവിലെ പത്ത് മണിയ്ക്ക് സാംസ്കാരിക സമ്മേളനം സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. എം മുകുന്ദന് അധ്യക്ഷത വഹിക്കും. സിനിമാതാരം മധു മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് ആറരയ്ക്ക് ആര്യവൈദ്യശാല ജീവനക്കാരുടെ നേതൃത്വത്തില്‍ കോട്ടയ്ക്കല്‍ മുരളി സംവിധാനം ചെയ്യുന്ന വൈദ്യരത്നം പി എസ് വാരിയരുടെ സംഗീത ശാകുന്തളം അരങ്ങേറും.
20 ന് രാവിലെ ഒമ്പതരയ്ക്ക് നടക്കുന്ന 53 ാമത് ആയുര്‍വേദ സെമിനാര്‍ എം കെ രാഘവന് എം പി ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍ പ്രമുഖരുടെ പ്രബന്ധാവതരണം നടക്കും. വൈകീട്ട് അഞ്ച് മണിയ്ക്ക് സമാപനസമ്മേളനം ആരോഗ്യവകുപ്പ്മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പു മന്ത്രി എ കെ ശശീന്ദ്രന് അദ്ധ്യക്ഷനാവും.
തുടര്‍ന്ന് ആറരയ്ക്ക് പി എസ് വി നാട്യസംഘം അവതരിപ്പിക്കുന്ന ച്യവനചരിതം കഥകളിയും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ജനറല്‍ മാനേജര്‍ കെ എസ് മണി, ഡോ. പി മാധവന്‍കുട്ടി വാര്യര്‍, ഡോ. കെ ജി പൗലോസ്, ഡോ. കെ മുരളീധരന്, ഡോ. എസ് ജി രമേഷ്, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: