തിരുവനന്തപുരം: ഉടുമ്പന്‍ചോല എംഎല്‍എയു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.എം.മണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗത്തില്‍ ലേഖനം. ‘ഇടതുമുന്നണിക്ക് വേണമോ ഈ ആറാട്ടുമുണ്ടന്മാരെ’ എന്ന തലക്കെട്ടോടുകൂടിയ ലേഖനത്തില്‍ രാജഭരണക്കാലത്തെ ഘോഷയാത്രകളില്‍ രാജാവിന് ദൃഷ്ടിദോഷം കിട്ടാതിരിക്കാന്‍ കൊണ്ടുനടക്കുന്ന ആറാട്ടുമുണ്ടന്മാരെപ്പോലെയാണ് മണിയെന്ന് ആരോപിക്കുന്നു.
സിപിഐ മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്, വി.എസ്.സുനില്‍ കുമാര്‍ എന്നിവരെ കരിതേച്ചു കാണിക്കാന്‍ മണി നടത്തിയ പ്രസംഗങ്ങള്‍ പൊതുസമൂഹത്തെയാകെ ഞെട്ടിച്ചു. രാഷ്ര്ടീയ അജ്ഞത കുത്തിനിറച്ച മനസും വിവരമില്ലായ്മയുടെ പേക്കൂത്തും നിറഞ്ഞതായിരുന്നു മണിയുടെ പ്രസംഗമെന്നും ലേഖനം ആരോപിക്കുന്നു.
മൂന്നാറിലെ ഒന്‍പത് വില്ലേജുകളിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന നിര്‍ദേശം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് മുന്നോട്ട് വച്ചത്. അത് ചെയ്യാതിരുന്ന ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിയ മണി മാഫിയകള്‍ക്കെതിരായ ഇടതു സര്‍ക്കാര്‍ നടപടിയുടെ പേരില്‍ റവന്യു മന്ത്രി ചന്ദ്രശേഖരനോടുള്ള അരിശം മൂലം ഇടതുമുന്നണിയുടെ പുരയുടെ ചുറ്റും മണ്ടി നടക്കുകയാണ്. ചന്ദ്രശേഖരനെതിരായ മണിയുടെ വാക്കുകള്‍ ധാര്‍ഷ്ട്യം നിറഞ്ഞതാണ്. തന്നെ നാട്ടുകാരെല്ലാം മണിയാശാനെന്നാണ് വിളിക്കുന്നതെന്നാണ് നിലത്തെഴുത്താശാന്റെ അവകാശവാദമെന്നും പണ്ടാരോ പറഞ്ഞപോലെ ‘അങ്ങും ചോതി അടിയനും ചോതി’ എന്ന പോലെയാണ് മണിയും മണിയാശാനായ കലികാല വിശേഷമെന്നും ലേഖനം പരിഹസിക്കുന്നു.
മുന്‍പ് ഒരിക്കല്‍ തങ്ങള്‍ സ്കോര്‍ ബോര്‍ഡ് വച്ച് വണ്‍, ടു. ത്രീ.. എന്നിങ്ങനെ കൊല നടത്തിയിട്ടുണ്ടെന്നു പറഞ്ഞ് വീമ്പിളക്കി പിന്നീട് വറചട്ടിയില്‍ പൊരിഞ്ഞ മണി കണ്ടാലും കൊണ്ടാലും പഠിക്കത്തില്ലെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: