കൊട്ടാരക്കര: ഉറങ്ങികിടന്ന ഭാര്യയുടെ മുഖത്തും അടിവയറ്റിലും ആസിഡ് ഒഴിച്ച കേസില്‍ ഭര്‍ത്താവിനെ റിമാന്റ് ചെയ്തു. ആനക്കോട്ടൂര്‍ രേവതിഭവനില്‍ ശേഖരപിള്ള(കണ്ണന്-46)യെയാണ് റിമാന്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഉറങ്ങികിടന്ന ഭാര്യ രതീദേവി(40)യുടെ മുഖത്തും അടിവയറ്റിലും ഇയാള്‍ ആസിഡ് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ഒരു കണ്ണിന് ഗുരുതരമായി പൊള്ളലേക്കുകയും ജനനേന്ദ്രിയം ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ക്കെല്ലാം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞു.
മദ്യപിച്ച് സ്ഥിരമായി വഴക്കിടാറുള്ള ഇയാള്‍ രാത്രിയില്‍ വീട്ടിലെത്തി ഭാര്യയെ മര്‍ദ്ദിച്ച് അവശയാക്കി നിലത്തിട്ടശേഷം ആസിഡ് ഒഴിക്കുകയായിരുന്നു. നിലവിളിച്ച് വെള്ളം ആവശ്യപ്പെട്ടപ്പോള്‍ ചൂടുവെള്ളം കൊണ്ടുവന്ന് ഇവരുടെ മുഖത്തും ശരീരത്തേക്കും ഒഴിച്ചു. നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ ഇവര്‍ക്ക് അടുത്ത വീട്ടുകാരാണ് അഭയം നല്‍കിയത്. അതിന് ശേഷം ബന്ധുക്കളെ അറിയിച്ചു. പള്ളിക്കലില്‍ നിന്നും ബന്ധുക്കള്‍ എത്തിയാണ് ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട കൊല്ലത്ത് എത്തിയ ശേഖരപിള്ള ഇയാളുടെ ഒരു ബന്ധുവിനോട് 2000 രൂപയുമായി കൊല്ലത്ത് വരാന്‍ നിര്‍ദ്ദേശിച്ചു. ഇതറിഞ്ഞ് പൂത്തൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കും ചെറിയ രീതിയില്‍ പൊള്ളലേറ്റിട്ടുണ്ട്.
ഉത്സവ സ്ഥലങ്ങളില്‍ ബലൂണുകളും മറ്റും കച്ചവടം ചെയ്യുന്ന ശേഖരപിള്ള ഭാര്യയെ സ്ഥിരമായി മര്‍ദ്ദിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. ഇതുമൂലം കുറെ നാളായി രതിദേവി പള്ളിക്കലിലെ സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. മൂന്ന് ദിവസം മുമ്പാണ് സ്ഥലത്തെയും ആനക്കോട്ടൂരിലേയും വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പടെ മധ്യസ്ഥചര്‍ച്ച നടത്തി ഇവരെ ഭര്‍ത്താവിനൊപ്പം ആനക്കോട്ടൂരിലെ വീട്ടിലേക്ക് അയച്ചത്. താമസത്തിനെത്തിയതിന്റെ അന്ന് രാത്രിയിലാണ് ആസിഡ് ഒഴിച്ച് അപായപ്പെടുത്താന്‍ ശ്രമം നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: