കൊട്ടാരക്കര: കൊട്ടാരക്കരയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്ന പച്ച മത്സ്യങ്ങള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് വ്യാപക പരാതി. ആഴ്ചകളോളം ഫ്രീസറില്‍ സൂക്ഷിക്കുന്ന മത്സ്യമാണ് നല്‍കുന്നതെന്നാണ് ആക്ഷേപം.
ടൗണിലെ ചന്തയില്‍ മാത്രമല്ല കോളേജ് ജംഗ്ഷനിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മത്സ്യവില്‍പ്പന ശാലയിലും ഇതു തന്നെയാണ് അവസ്ഥ. നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ വരെ ഇവരുടെ ഇരകളായിട്ടും നടപടി മാത്രം അകലെയാണ്. ടൗണില്‍ കൂടാതെ സമീപ പഞ്ചായത്തുകളിലും വില്‍ക്കുന്ന മത്സ്യങ്ങളും പലപ്പോഴും ഗുണനിലവാരമില്ലാത്തതാണ്. ചന്തയില്‍ വില്‍ക്കുന്ന മത്സ്യങ്ങള്‍ പഴക്കം ചെന്നവയാണെന്ന പരാതി ഉയര്‍ന്നിട്ടും ഭക്ഷ്യസുരക്ഷാ വിഭാഗമോ ആരോഗ്യവകുപ്പോ നടപടി എടുത്തിട്ടില്ല. കൊല്ലത്ത് നീണ്ടകരയില്‍ നിന്നും, വാടി കടപ്പുറത്തുനിന്നും എത്തിക്കുന്ന പച്ചമത്സ്യമാണെന്ന് പറഞ്ഞാണ് മത്സ്യവ്യാപാരം.
ഐസും, അമോണിയയും ചേര്‍ത്ത തമിഴ്നാട് മത്സ്യമാണ് ഇവിടെ അധികവും ലഭിക്കുന്നതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. തൂത്തുക്കുടിയില്‍ നിന്നാണ് ചന്തയിലേക്ക് അധികവും മത്സ്യം എത്തുന്നതെന്ന് ചില വ്യാപാരികള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. പേരിന് മാത്രം കൊല്ലം മീനും അല്പം കായല്‍ മീനും ചന്തയില്‍ ചിലയിടങ്ങളില്‍ കച്ചവടത്തിന് എത്തും. കാണുമ്പോള്‍ യാതൊരു കുഴപ്പവുമില്ലെന്നും വീട്ടില്‍ കൊണ്ടുവന്ന് പാചകത്തിനായി തയ്യാറാക്കുമ്പോള്‍ ദുഷിച്ച ഗന്ധമാണ് ഇപ്പോഴത്തെ മത്സ്യങ്ങള്ക്കെന്നാണ് വീട്ടമ്മമാരുടെ പരാതി. മുമ്പ് ചന്തയില്‍ വിവിധ ഉദ്യേഗസ്ഥര്‍ റെയ്ഡ് നടത്തി ദുഷിച്ച മത്സ്യം പിടിച്ചെടുത്തിരുന്നു. ഉന്നത ഇടപെടലുകളെ തുടര്‍ന്ന് ഇപ്പോള്‍ റെയ്ഡ് നടക്കാറില്ല. ഭക്ഷ്യസുരക്ഷാ-ആരോഗ്യവിഭാഗങ്ങള്‍ ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല.
കൊട്ടാരക്കര കോളേജ് ജംഗ്ഷന് കവലയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണന്ന് അവകാശപ്പെടുന്ന കടക്കെതിരെയും എതിരെയും പരാതികള്‍ വ്യാപകമാണ്. കഴിഞ്ഞദിവസവും ഇവിടെ നിന്ന് മത്സ്യം വാങ്ങിയ കൗണ്‍സിലര്‍ക്ക് കിട്ടിയത് ഫ്രീസറില്‍ ഇരുന്ന് ആഴ്ചകളായി ചീര്ത്തവയാണ്. വീട്ടില്‍ കൊണ്ട് കുഴിച്ചിടാനെ കഴിഞ്ഞുള്ളൂ. അടിയന്തിര നടപടികളുണ്ടായില്ലങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: