സോള്‍: പ്രഖ്യാപിച്ച പ്രധാനമന്ത്രിയെ പിന്‍വലിക്കാന്‍ തയ്യാറായി ദക്ഷിണ കൊറിയ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈ. പുതിയ പ്രധാനമന്ത്രിയെ പാര്‍ലമെന്റ് തീരുമാനിക്കട്ടെയെന്ന് പാര്‍ക് പ്രഖ്യാപിച്ചു.
പ്രസിഡന്റ്, പ്രധാനമന്ത്രിയെ നിശ്ചയിക്കാനുള്ള അധികാരം അടിയറവെച്ച്, അധികാരത്തില്‍ തുടരാനുള്ള വലിയ ഒത്തുതീര്‍പ്പിന് തയ്യാറാവുകയാണ്. അഴിമതി ആരോപണ വിധേയയായ തോഴി ചോയ് സൂന് സിലിന്റെ ഭരണത്തിലെ അവിഹിത ഇടപെടലിനെ തുടര്‍ന്ന് പ്രസിഡന്റ് പാര്‍ക്ക് കടുത്ത വിമര്‍ശനം നേരിടുകയാണ്.
കഴിഞ്ഞയാഴ്ച കിം ബ്യോങ് ജൂനെ പ്രസിഡന്റ് പാര്‍ക് പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചിരുന്നു. ഇതുകൊണ്ടും അടങ്ങാത്ത ജനരോഷം തണുപ്പിക്കാനാണ് പുതിയ പ്രധാനമന്ത്രിയെ പാര്‍ലമെന്റിന് തെരഞ്ഞെടുക്കാമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, പ്രസിഡന്റ് പാര്‍ക് രാജിവെക്കണമെന്ന ആവശ്യത്തിലാണ് ജനം.
ഭരണകാലാവധി 15 മാസം മാത്രം ശേഷിക്കെ കടുത്ത എതിര്‍പ്പാണ് പാര്‍ക്ക് നേരിടുന്നത്. ദേശീയ അസംബ്ലി സ്പീക്കര്‍ ചുങ് സ്യേ ക്യൂനുമായി കൂടിക്കാഴ്ച ശേഷമാണ് പാര്‍ക്ക് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
വിവാദത്തില്‍ പെട്ട ചോയ് സൂന് അറസ്റ്റിലാണ്. ചോദ്യം ചെയ്തു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനേണ്വഷണ ഉദ്യോഗസ്ഥര്‍ സാംസങ് ഇലക്ട്രോണിക്സിന്റെ സോള്‍ ഓഫീസില്‍ റെയ്ഡ് നടത്തി. ചോയ്യുടെ മകള്‍ക്ക് സാംസങ് വഴിവിട്ട സഹായം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: