ആലപ്പുഴ: ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ ആരംഭിച്ച ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണം സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലം ഇഴയുന്നു. കൊമ്മാടി മുതല്‍ കളര്‍കോട് വരെയുള്ള 6.8 കിലോമീറ്റര്‍ ബൈപ്പാസ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കാന്‍ 274.4 കോടി രൂപയ്ക്ക് കൊച്ചിയിലെ ആര്‍ഡിസി – സിവിസിസി എന്ന സ്ഥാപനത്തിന് 2015 ഫെബ്രുവരി 11നാണ് കരാര്‍ നല്‍കിയത്.
2017 സപ്തംബര്‍ 14ന് പണി പൂര്‍ത്തിയാക്കണം. പ്രാദേശികമായ ചില തെറ്റായ തൊഴിലാളി പ്രശ്നങ്ങള്‍ കാരണം പദ്ധതിയുടെ പുരോഗതിയില്‍ തടസ്സങ്ങളുണ്ടായി. നിലവില്‍ 30 ശതമാനം പുരോഗതി മാത്രമെ കൈവരിച്ചിട്ടുള്ളു. കെ.പി. ഉണ്ണിക്കൃഷ്ണന് കേന്ദ്ര ഉപരിതല മന്ത്രിയായിരിക്കെയാണ് ആലപ്പുഴ ബൈപ്പാസിന് കേന്ദ്രം നിര്‍മ്മാണ അനുമതി നല്‍കിയത്. 1978ല്‍ തന്നെ ആലപ്പുഴ ബൈപ്പാസിനുള്ള സ്ഥലമെടുപ്പും പൂര്‍ത്തിയാക്കി.
പക്ഷേ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ആലപ്പുഴയിലെയും, കൊല്ലത്തേയും ബൈപ്പാസ് നിര്‍മ്മാണം നാല് പതിറ്റാണ്ടോളം മുടങ്ങിപ്പോയി. ഒടുവില്‍ നരേന്ദ്രമോദി സര്‍ക്കാരാണ് രണ്ടു പദ്ധതികള്‍ക്കും ശാപമോക്ഷം നല്‍കിയത്. തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കിയതോടെ ആലപ്പുഴ ബൈപ്പാസ് പണി മുടങ്ങി. വലിയ കമ്പി ഇറക്കുന്നതിനാണ് തൊഴിലാളികള്‍ നോക്കു കൂലി ആവശ്യപ്പെട്ടത്.
കൊല്ലത്ത് ജില്ലാ ഭരണകൂടത്തിന്റെ പിടിപ്പ് കേടു കാരണം മണ്ണ് കിട്ടാതെയാണ് ബൈപ്പാസ് നിര്‍മ്മാണം മുടങ്ങിയത്. ഈ രണ്ടു ബൈപാസുകളും രണ്ടു ജില്ലകളുടെ മാത്രം പ്രശ്നമല്ല. അത് കേരളത്തിന്റെ തന്നെ പ്രശ്നമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി. കൊല്ലത്ത് മണ്ണ് കിട്ടുന്നതിനുള്ള തടസ്സം കാരണം പണിക്ക് രണ്ടു മാസമായി ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി ജി.സുധാകരന് സമ്മതിച്ചു.
ഇതിന് പരിഹാരം കാണാന്‍ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.കരാര്‍ പ്രകാരം തന്നെ പണി പൂര്‍ത്തിയാക്കാന്‍ വര്‍ക്ക് പ്രോഗ്രാം തയ്യാറാക്കിയിട്ടുണ്ട്. പണിയുടെ പുരോഗതി വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ചെയര്‍മാനായി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സുധാകരന് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: