തിരുവനന്തപുരം: കേരള ബാങ്ക് രൂപീകൃതമാകുന്നതോടെ സഹകരണ മേഖല നശിക്കുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. എസ്ബിടി യുടെ ലയനം പൂര്‍ത്തിയാകുന്നതോടെ കേരള ബാങ്ക് വലിയൊരു സംവിധാനമായി മാറും. സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതായിരിക്കും കേരളാ ബാങ്കെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ സഹകരണ ബാങ്കുകളില്‍ അനാവശ്യ പരിശോധന നടത്തി ബാങ്ക് ഭരണ സമിതികളെ പിരിച്ചുവിടാനുള്ള നീക്കം നടത്തുന്നതായി ആരോപിച്ച് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളിലും രാഷ്ട്രീയ പ്രേരിതമായി പ്രത്യേക സംഘം പരിശോധന നടത്തുകയാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. ആരും പരാതി നല്‍കാതെയാണ് പരിശോധന. ഇത് നിക്ഷേപകരില്‍ ആശങ്ക ഉണ്ടാക്കുമെന്നും അംഗങ്ങള്‍ ആരോപിച്ചു.
ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍മാരുടെ യോഗത്തില്‍ പരിശോധന നടത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നതായി സഹകരണ മന്ത്രി എ.സി.മൊയ്തീന് പറഞ്ഞു. തുടര്‍ന്ന് അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു.
സഹകരണമേഖലയില്‍ കൂട്ടക്കുരുതിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല പറഞ്ഞു. ക്രമക്കേടുകള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ത്ത് ഭരണസമിതിയെ പിരിച്ചുവിടാനുള്ള നീക്കമാണ് നടക്കുന്നത്. കേരള ബാങ്ക് എന്നത് മധുരത്തില്‍ പൊതിഞ്ഞ പാഷാണമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം സഭ നിര്‍ത്തി ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
പരിശോധനയില്‍ എന്തോ ദുരൂഹത നിലനില്‍ക്കുന്നതായി ഒ. രാജഗോപാല്‍ ആരോപിച്ചു. ബാങ്കുകളുടെ ഭരണം കുറ്റമറ്റതാക്കുന്നതിന് പരിശോധനകള്‍ വേണം. എന്നാല്‍ ഭരണസമിതി പിരിച്ചുവിടില്ലെന്ന് ഉറപ്പ്വരുത്താന്‍ മന്ത്രി തയ്യാറാകണമെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: