കൊല്ലം: കേരളത്തെ കൂടുതല്‍ കടക്കെണിയിലാക്കാനുള്ള തട്ടിപ്പ് പദ്ധതിയാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ കിഫ്ബ് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
60 കൊല്ലംകൊണ്ട് കേരള ജനതയെ 1,59,000 കോടിയുടെ കടക്കാരാക്കിയവരാണ് പിന്നെയും പിന്നെയും കടംവാങ്ങിക്കൂട്ടാന്‍ പദ്ധതി മെനയുന്നതെന്ന് കുമ്മനം കുറ്റപ്പെടുത്തി. എന്‍ഡിഎ കൊല്ലം ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥലോബി സംസ്ഥാനത്ത് സജീവമാണ്. ഇടത് വലത് രാഷ്ട്രീയക്കാരുടെ പിന്തുണയോടെയാണ് ഇവരുടെ പ്രവര്‍ത്തനം. 270 ജനക്ഷേമപദ്ധതികളാണ് കേന്ദ്രം പാവപ്പെട്ടവര്‍ക്കായി നടപ്പാക്കിയത്. അതില്‍ 175 എണ്ണവും കേരളത്തിന് ബാധകമാണ്. ഈ പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ എത്താതിരിക്കാനാണ് ഉദ്യോഗസ്ഥലോബി ശ്രമിക്കുന്നത്.
സംസ്ഥാനം ഭരിക്കുന്നവര്‍ക്ക് സങ്കുചിതമനസ്സാണ്. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗത്തിലേക്ക് എന്‍ഡിഎയുടെ എംപിമാരെ വിളിക്കാത്തത് അതുകൊണ്ടാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സ്വച്ഛ്ഭാരത് അഭിയാന്റെ ഭാഗമായാണ് ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രം പണം നല്‍കിയത്.
ചെലവാക്കുന്ന 15,000 രൂപയില്‍ 13,000 കേന്ദ്രഫണ്ടാണ്. എന്നിട്ടും വെളിയിട വിസര്ജനവിമുക്തസംസ്ഥാന പ്രഖ്യാപനത്തില്‍ കേന്ദ്രമന്ത്രിയെ പങ്കെടുപ്പിക്കാനുള്ള വിവേകം സര്‍ക്കാര്‍ കാട്ടിയില്ല. കേരളത്തില്‍ കൊട്ടിഘോഷിക്കുന്ന വികസനപരിപാടികള്‍ കേന്ദ്രത്തിന്റെ ധനസഹായം കൊണ്ടാണ്. ദേശീയപാത വികസനത്തിന് 37000 കോടിയാണ് കേന്ദ്രം നല്‍കിയത്. നെല്‍കര്‍ഷകര്‍ക്ക് സപ്ലൈകോ വഴി നല്‍കാനുള്ള 50 കോടിയുടെ 70 % കേന്ദ്രം നല്കി. എന്നിട്ടും ആ പണം നെല്‍കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. ദീനദയാല്‍ ഉപാദ്ധ്യായ ആവാസ് യോജനയുടെ പേര് ഡിഡിയു എന്ന് ചുരുക്കിപ്പറഞ്ഞാണ് ഭവനപദ്ധതി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെല്ലാം കേരളം മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളകോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ് മുഖ്യപ്രഭാഷണം നടത്തി. എന്‍ഡിഎയുടെ ഭാവി പരിപാടികള്‍ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി അവതരിപ്പിച്ചു. അഡ്വ.എ. എന്‍. രാജന്‍ബാബു, കെ.കെ. പൊന്നപ്പന്, കുമാരദാസ്, കുരുവിള മാത്യൂസ്, എന്‍.എന്‍. ഷാജി തുടങ്ങിയ എന്‍ഡിഎ നേതാക്കള്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: