ചേര്‍ത്തല(ആലപ്പുഴ): കുത്തിയതോട് എസ്ഐ അഭിലാഷിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ ദളിത് യുവാവ് അവശനിലയില്‍ ആശുപത്രിയില്‍. തുറവൂര്‍ വളമംഗലം വടക്ക് ആഞ്ഞിലിക്കാപ്പള്ളി കോളനിയില്‍ സതീശന്റെ മകന് ശരണ്‍കുമാര്‍(20) ആണ് ഗുരുതരമായി പരിക്കേറ്റ് ഗവ. താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചാണ് എസ്ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ തന്നെ മര്‍ദ്ദിച്ചതെന്നും നാഭിക്ക് ചവിട്ടിവീഴ്ത്തുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. അസഹ്യമായ വേദനമൂലം പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഇയാള്‍. സേവാഭാരതിയുടെ കീഴിലുള്ള മാധവം ബാലികാസദനത്തിലെ അന്തേവാസിയായ യുവതിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇതേത്തുടര്‍ന്നാണ് എസ്ഐയുടെ നേതൃത്വത്തില്‍ വിവാഹം അലങ്കോലമാക്കാനുള്ള ശ്രമങ്ങള്‍ നടന്നത്.
പന്തലിന് സമീപം നിന്ന് ഫോണ്‍ ചെയ്യുന്നതിനിടെയാണ് എസ്ഐ തന്നെ പിടികൂടിയതെന്ന് ശരണ്‍ പറഞ്ഞു. കാര്യം തിരക്കുന്നതിനു മുന്‍പേ കഴുത്തില്‍ കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴച്ച് ജീപ്പിലേക്കിടുകയായിരുന്നു. വളമംഗലത്ത് വീടിനു കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് പിന്നീടാണ് അറിഞ്ഞത്. തന്റെ പേരില്‍ ഒരു കേസുപോലും നിലവിലില്ലെന്നും ഇയാള്‍ പറഞ്ഞു.
സ്റ്റേഷനിലെത്തിയ ഉടന്‍ കാലില്‍ തൂക്കിയാണ് എസ്ഐ ജീപ്പില്‍ നിന്ന് തന്നെ പുറത്തിറക്കിയത്. സ്റ്റേഷനില്‍ കയറിയ ശേഷം വീണ്ടും കരണത്തടിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. അടിയേറ്റ് അവശനായ തന്നെ ഡോകടറെ കാണിക്കാന്‍ പോലും പോലീസ് തയാറായില്ലെന്നും രാത്രി ഏറെ വൈകി ബന്ധുക്കളെത്തിയപ്പോഴാണ് വിട്ടയച്ചതെന്നും ശരണ്‍ പറഞ്ഞു.
അച്ഛന് സതീശന് കൂലിപ്പണി ചെയ്താണ് കുടുംബം നോക്കിയിരുന്നത്. അസുഖം ബാധിച്ച് ജോലിക്കു പോകാന്‍ വയ്യാതായതോടെ അമ്മ ഗംഗ പീലിങ് ഷെഡില്‍ ജോലി ചെയ്താണ് നിര്‍ദ്ധന കുടുംബത്തെ പോറ്റുന്നത്. ശരണ്‍ ആയുര്‍വേദ നഴ്സിങ് പൂര്‍ത്തിയാക്കിയ ശേഷം ജോലിക്ക് ശ്രമിക്കുകയായിരുന്നു. പിടികിട്ടാപ്പുള്ളിയെന്ന് മുദ്രകുത്തി സംശയത്തിന്റെ പേരില്‍ യുവാവിനെ എസ്ഐ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. അകാരണമായി മര്‍ദ്ദിച്ച എസ്ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനുള്‍പ്പെടെ പരാതി നല്‍കാനൊരുങ്ങുകയാണ് ശരണിന്റെ ബന്ധുക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: