കാസര്‍കോട്: ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷം നാളെ നടക്കാനിരിക്കെ കുടകില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ 144 പ്രഖ്യാപിക്കും. കര്‍ണ്ണാടക സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് ആഘോഷം. ഇതിനെതിരെ ബിജെപിയും ആര്‍എസ്എസും വിവിധ സംഘപരിവാര്‍ സംഘടനകളും വിയോജനം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നടന്ന ടിപ്പു ജയന്തി ആഘോഷം സംഘര്‍ഷത്തിലും പോലീസ് വെടിവെയ്പിലും ഒരാളുടെ മരണത്തില്‍ കലാശിച്ചിരുന്നു. മടിക്കേരിയിലായിരുന്നു പ്രധാനമായും സംഘര്‍ഷം. അന്വേഷണത്തില്‍ കേരളത്തില്‍ നിന്നുമെത്തിയവരാണ് സംഘര്‍ഷത്തിനു പിന്നിലെന്ന് കണ്ടെത്തിയിരുന്നു. ഇത്തവണയും കേരളത്തില്‍ നിന്നു ആള്‍ക്കാരെത്താന്‍ ഇടയുണ്ടെന്നാണ് പോലീസ് കണക്കു കൂട്ടല്‍. അതിനാല്‍ കേരള അതിര്‍ത്തിയിലെ പത്തു സ്ഥലങ്ങളില്‍ പോലീസ് പ്രത്യേക പിക്കറ്റു പോസ്റ്റുകളേര്പ്പെടുത്തി. കേരളത്തില്‍ നിന്നുമെത്തുന്ന മുഴുവന്‍ വാഹനങ്ങളും കര്‍ശന പരിശോധന നടത്തിയ ശേഷമേ കടത്തി വിടുന്നുള്ളൂ.
1200 ല്‍പരം പേരെ മുന്‍ കരുതലായി കസ്റ്റഡിയിലെടുത്തു. കര്‍ണ്ണാടകയിലെ ബിജെപി അംഗമായ ക്യാപ്റ്റന്‍ ഗണേഷ് കാര്‍ണിക് എംഎല്‍സിയുടെ പേര് അനുവാദം വാങ്ങിക്കാതെ ആഘോഷ പരിപാടികളുടെ നോട്ടീസില്‍ ഉള്‍പ്പെടുത്തിയതായി ആരോപണമുണ്ട്. ഇത് സംബന്ധിച്ച് അദ്ദേഹം ദക്ഷിണ കന്നട ജില്ലാ മജിസ്ട്രേറ്റിന് കത്ത് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: