കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ആഭ്യന്തര ഇന്റര്‍നെറ്റ് സംവിധാനത്തില്‍ നവമാധ്യമ സൈറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. സര്‍വകലാശാലയുടെ നിയന്ത്രണത്തിലുള്ള നെറ്റ് വര്‍ക്കിലാണ് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഫെയിസ്ബുക്ക്, വാട്സാപ്പ്, ലിങ്ക്ഡിന്‍ പോലുള്ള നവമാധ്യമ സൈറ്റുകള്‍ നിരോധിച്ചത്. സാങ്കേതിക തടസമാകുമെന്നാണ് ആദ്യനാളുകളില്‍ വിദ്യാര്‍ത്ഥികള്‍ കരുതിയത്. എന്നാല്‍ ദിവസങ്ങളോളം സൈറ്റുകള്‍ ലഭിക്കാതായതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കാര്യം അന്വേഷിച്ച് സര്‍വകലാശാല അധികാരികളെ സമീപിച്ചപ്പോഴാണ് വിവരം അറിയുന്നത്. കുസാറ്റിലെ പലതരത്തിലുള്ള ക്യാമ്പെയിനുകളും മറ്റും ഉരുത്തിരിയുന്നത് നവമാധ്യമങ്ങളിലൂടെയാണെന്നും ഗവേഷണ വിദ്യാര്‍ത്ഥികളും പലതരത്തിലുള്ള ആശയവിനിമയങ്ങള്‍ക്കുമായി ഫെയിസ്ബുക്ക് വാട്സാപ്പ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇത്തരത്തിലുള്ള നടപടികള്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് ചേര്‍ന്നതല്ലായെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: