കോഴിക്കോട്: കമ്മ്യൂണിസത്തിന്റെ തനത് ഇന്ത്യന്‍ മാതൃകക്കുവേണ്ടി സിപിഎം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ച കടുത്ത ആശയക്കുഴപ്പത്തില്‍ അവസാനിച്ചു.
റഷ്യന്‍-ചൈനീസ് മാതൃകകളെ തള്ളിപ്പറഞ്ഞുകൊണ്ട് ഇന്ത്യന്‍ മാതൃകയ്ക്കായി ഇന്നലെ മുതല്‍ ആരംഭിച്ച പ്രത്യയശാസ്ത്ര ചര്‍ച്ച പൊതുധാരണയിലെത്താതെ നീളുകയായിരുന്നു. ആശാവഹമായ ഒരു തലത്തിലേക്ക് ചര്‍ച്ചയെ എത്തിക്കാന്‍ കഴിയാത്തതിന്റെ നിരാശയുമായാണ് പി.ബി അംഗം സീതാറാം യെച്ചൂരി ഇന്നലെ മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.
ചൈനീസ് മാതൃകയെ പൂര്‍ണ്ണമായും തള്ളിക്കളയരുതെന്ന നിര്‍ദ്ദേശവുമായി ചില പ്രതിനിധികള്‍ രംഗത്തെത്തിയിരുന്നു. ലാറ്റിനമേരിക്കന്‍ മാതൃകയെ അനുകരിക്കാമെന്ന വാദത്തിനും വലിയ എതിര്‍പ്പ് നേരിടേണ്ടിവന്നു. തനത് ഇന്ത്യന്‍ മാതൃകയെന്ന ലക്ഷ്യത്തിന് പൂര്‍ണ്ണതയില്ലെന്ന ആരോപണമാണ് സമ്മേളന പ്രതിനിധികളില്‍നിന്നും ഉയരുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മാതൃക ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഇന്ത്യന്‍ മാതൃകയാണ് സിപിഎം അംഗീകരിക്കുകയെന്നാണ് പുതിയ പ്രത്യയശാസ്ത്രരേഖ അവതരിപ്പിച്ച സീതാറാം യെച്ചൂരി അവകാശപ്പെടുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു പുതിയ മാതൃക സ്വീകരിക്കാന്‍തക്ക രീതിയിലുള്ള ആശയങ്ങള്‍ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വരാത്തതാണ് സിപിഎം നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ അടിയുറച്ച ഇന്ത്യ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് മാതൃക എന്ന് പറയുമ്പോഴും ഇത്തരം ഒരു ആശയം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിലെത്തിയ പ്രതിനിധികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല.
ഇതുവരെ 27 പ്രതിനിധികളാണ് രണ്ടു ദിവസമായി നടക്കുന്ന പ്രത്യയ ശാസ്ത്ര ചര്‍ച്ചയില്‍ പങ്കെടുത്തത്. കെ.ചന്ദ്രന്‍പിള്ള,പി.രാജീവ് എന്നിവര്‍ കേരളത്തില്‍നിന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ദേബാഷിഷ് ചക്രവര്‍ത്തി, മൊയ്നുല്‍ ഹസന് എന്നീ ബംഗാള്‍ പ്രതിനിധികള്‍ പ്രത്യയശാസ്ത്ര വ്യതിചലനത്തില്‍ കൃത്യമായ രീതി ആവിഷ്ക്കരിക്കാന്‍ കഴിയാത്ത കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെ ചര്‍ച്ചയില്‍ വിമര്‍ശിച്ചു. നൂറോളം ഭേദഗതികളാണ് കരട് പ്രത്യയശാസ്ത്ര രേഖയിന്മേല് അവതരിപ്പിക്കുന്നതായി ലഭിച്ചത്. ഇതില്‍ 38 ഭേദഗതികളെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്നുണ്ട്. ഇന്ന് പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ അവസാനിക്കും. തുടര്‍ന്ന് പ്രത്യയശാസ്ത്ര രേഖയുടെ പരിഷ്ക്കരിച്ച പതിപ്പ് കോണ്‍ഗ്രസ്സിന്റെ അംഗീകാരം നേടുന്നതിനായി സീതാറാം യെച്ചൂരി അവതരിപ്പിക്കും.
ഇന്ത്യയില്‍ ആര്‍എസ്എസ്സും ബിജെപിയും വച്ചു പുലര്‍ത്തുന്ന ദേശീയബോധത്തിന് സമാനമായി ചൈനീസ് യുവാക്കളിലും അതിരുവിട്ട ചൈനീസ് ദേശീയത വളര്‍ന്നു വരുന്നതിലാണ് സിപിഎമ്മിന് ആശങ്ക. ഇതുമൂലം ലോകത്തെ മറ്റു സംഭവഗതികളെപ്പറ്റിയുള്ള കമ്മ്യൂണിസ്റ്റുകാരുടെ ആശങ്ക ചൈനയിലെ പാര്‍ട്ടിക്കാര്‍ക്ക് നഷ്ടപ്പെട്ടെന്നും പ്രത്യയശാത്രരേഖയില് കുറ്റപ്പെടുത്തുന്നു. ചൈനീസ് മാതൃകയിലെ ചില പോരായ്മകള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് സീതാറാം യെച്ചൂരി പറയുന്നു. മുതലാളിത്തത്തേപ്പറ്റിയുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വ്യതിയാനം തെറ്റാണെങ്കിലും ചൈനീസ് മാതൃകയെ പൂര്‍ണ്ണമായും സിപിഎം തള്ളിക്കളഞ്ഞിട്ടില്ല. സൗത്താഫ്രിക്കന്‍ മാതൃകയുള്പ്പെടെയുള്ള മറ്റു ലോക രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് ആശയങ്ങളും പരിഗണിച്ചുകൊണ്ടുള്ള ഒരു ഇന്ത്യന്‍ മാതൃക രൂപവത്ക്കരിക്കുകയെന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നതെന്ന് നേതൃത്വം പറയുന്നു.
ലാറ്റിനമേരിക്കന്‍ മാതൃക വിജയമാണെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഭരണകൂടങ്ങളല്ല അവിടങ്ങളിലുള്ളതെന്നതാണ് ഈ മാതൃകയെ അനുകരിക്കുന്നതിന് സിപിഎമ്മിനു മുന്നിലുള്ള തടസ്സം. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇത്തരം മാതൃകകള്‍ അനുകരിക്കുന്നത് യാതൊരു ഗുണവും ചെയ്യില്ലെന്ന മുന്‍ അനുഭവവും സിപിഎമ്മിന്റെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. സമ്മേളനത്തിലെ ചര്‍ച്ചയില്‍ ഈ ആശങ്ക പ്രതിനിധികള്‍ ഉയര്‍ത്തിയതോടെ പ്രത്യയശാസ്ത്ര ചര്‍ച്ചയെ എവിടെക്കൊണ്ടുപോയി അവസാനിപ്പിക്കണമെന്ന് നേതൃത്വത്തിന് യാതൊരു പിടിയുമില്ല. ന്യൂനപക്ഷ പ്രീണനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്നതുള്‍പ്പെടെയുള്ള നിലപാടുകളിലേക്കാണ് പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ നീങ്ങുന്നത്. പ്രാദേശിക കക്ഷികളുടെ മാതൃകയില്‍ താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള സങ്കുചിത നിലപാടുകള്‍ അടക്കമുള്ള അടവുനയങ്ങള്‍ പ്രത്യയശാസ്ത്രരേഖയായി സിപിഎം അവതരിപ്പിച്ചാലും അത്ഭുതപ്പെടാനില്ല.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: