വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റണും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ട്രംപ് 229 ഉം ഹിലാരി 209 ഇലക്ട്രല്‍ വോട്ടുകളും നേടി. നിര്‍ണ്ണായക സംസ്ഥാനങ്ങളില്‍ ട്രംപ് അപ്രതീക്ഷിത മുന്നേറ്റമാണ് കാഴ്ചവച്ചത്. പ്രസിഡന്റാകാന്‍ ആകെ വേണ്ടത് 270 ഇലക്ട്രല്‍ വോട്ടുകളാണ്.
ആറ് സ്വിംഗ് സ്റ്റേറ്റുകളില്‍ അഞ്ചും ട്രംപിന് അനുകൂലമായി വോട്ട് ചെയ്തു. ഒപ്പം പല ഡെമോക്രാറ്റ് ശക്തികേന്ദ്രങ്ങളിലും അദ്ദേഹത്തിന് വ്യകതമായ മുന്നേറ്റം നേടാനും കഴിഞ്ഞു. ഒഹായോയിലും ഫ്ളോറിഡയിലും , നോര്‍ത്ത് കരോലിന തുടങ്ങിയവിടങ്ങളില്‍ ട്രംപ് വിജയം നേടി. പോപ്പുലര്‍ വോട്ടിലും ട്രംപാണ് മുന്നില്‍. നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, ഫ്ളോറിഡ, വിര്‍ജിനിയ എന്നിവയും വിജയത്തെ നിര്‍ണയിക്കുന്ന സംസ്ഥാനങ്ങളാണ്.
ഇല്ലിനോയി, ന്യൂജേഴ്സി, മാസച്യുസെറ്റ്സ്, മേരിലാന്‍ഡ് ന്യൂയോര്‍ക്ക്, റോഡ് ഐലന്‍ഡ്, ഡെലാവെയര്‍, ഡിസ്ട്രിക്ട് ഒഫ് കൊളംബിയ (ഡിസി) എന്നിവിടങ്ങളില്‍ ഹിലാരി ജയിച്ചു. കെന്റക്കി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ, സൗത്ത് കരോളിന, അലബാമ, സൗത്ത് ഡക്കോട്ട. നോര്‍ത്ത് ഡക്കോട്ട എന്നിവ ട്രംപ് വിജയിച്ച സംസ്ഥാനങ്ങളില്‍ ചിലതാണ്.
പുതിയ പ്രസിഡന്റ് 2017 ജനുവരി 20നാണു സ്ഥാനമേല്‍ക്കുക. 575 രാപ്പകലുകള്‍ പിന്നിട്ട പ്രചാരണത്തിന് വിരാമമിട്ട് പ്രസിഡന്റ് പദവിയിലേക്ക് ആരെന്ന ചോദ്യത്തിന് ഇന്ന് ഉത്തരം. ലോക രാഷ്ട്രങ്ങളുടെ നായകസ്ഥാനത്ത് നില്ക്കുന്ന യുഎസിലെ തെരഞ്ഞെടുപ്പ് ഫലം ആകാംക്ഷയോടെയാണ് ലോകജനത ഉറ്റുനോക്കുന്നത്.
ഇന്നലെ രാവിലെ ആരംഭിച്ച വോട്ടെടുപ്പില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. അമേരിക്കയുടെ 45-)മത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് 20കോടിയിലധികം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: