വാഷിങ്ടണ്‍: ആദ്യമായി യുഎസ് ജനപ്രതിനിധി സഭയില്‍ മലയാളി. ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രമീള ജയപാലാണ് സിയാറ്റിലില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട്ടുകാരിയാണ്. 57 % വോട്ട് പ്രമീള നേടിയപ്പോള്‍ എതിരാളി ബ്രാഡി വാല്കിര്ഷോവിന് കിട്ടിയത് 43 % വോട്ടാണ്. ന്യൂജഴ്സിയില്‍ നിന്നു ജനപ്രതിനിധി സഭയിലേക്ക് മല്‍സരിച്ച മലയാളി പീറ്റര്‍ ജേക്കബ് തോറ്റു.
കമല ഹാരിസ് യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയായി. കാലിഫോര്‍ണിയയില്‍നിന്ന് ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മല്‍സരിച്ച കമല (51) കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലാണ്. ചെന്നൈയില്‍ നിന്ന് അറുപതുകളില്‍ യുഎസിലെത്തിയ സ്തനാര്‍ബുദ സ്പെഷലിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കന്‍-അമേരിക്കന്‍ വംശജനും സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ധനതത്വശാസ്ത്ര പ്രഫസറുമായ ഡോണള്‍ഡ് ഹാരിസിന്റെയും മകളാണ്.
ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് സെനറ്റിലെത്തിയ രാജാ കൃഷ്ണമൂര്‍ത്തിയും ഭാരത വംശജനാണ്. ദല്‍ഹി സ്വദേശിയായ കൃഷ്ണമൂര്‍ത്തി (43) ഇല്ലിനോയിസില്‍ നിന്നാണ് സെനറ്റിലേക്ക് മത്സരിച്ചത്. ന്യൂദല്‍ഹി സ്വദേശി. ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ സ്പീക്കറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാരതത്തിലാണ് ജനിച്ചതെങ്കിലും വളര്‍ന്നതും പഠിച്ചതുമെല്ലാം അമേരിക്കയിലായിരുന്നു. അഭിഭാഷകന്, വ്യവസായി, എഞ്ചിനീയര്‍ എന്നി മേഖലകളില്‍ കൃഷ്ണമൂര്‍ത്തി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി ജയിച്ച രോഹിത് ‘റോ’ ഖന്ന (40) ജനപ്രതിനിധി സഭയിലേക്ക് വിജയിച്ചു. ഫിലാഡല്‍ഫിയയില്‍ പഞ്ചാബി രക്ഷിതാക്കളുടെ മകനായി ജനിച്ച ഖന്ന ഒബാമയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാലിഫോര്‍ണിയയില്‍ ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കുന്ന അമി ബേറ (51) യുടെ ഫലം വന്നിട്ടില്ല. യുഎസ് കോണ്‍ഗ്രസിലെ ഏക ഭാരതീയ അമേരിക്കനാണ് ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: