വിവേകാനന്ദസ്വാമികളെ ഗുരുവായി സ്വീകരിച്ച് അദ്ദേഹത്തിന്റെ സന്ദേശപ്രചാരണത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കുന്നതിനാണ് നിവേദിത ഇന്നാട്ടില് വന്നത്. അതിനാല്‍ സ്വാമിജിയുടെ അന്തര്‍ധാനം നിവേദിതക്ക് എത്രത്തോളം മര്‍മ്മഭേദകമായിരുന്നുവെന്ന് ഊഹിക്കാം. എന്നിരുന്നാലും അവര്‍ ദൃഢചിത്തയായിരുന്നു. ഹൃദയത്തിനകത്തെ ദുഃഖം മുഴുവന്‍ നിയന്ത്രിച്ചുകൊണ്ട് അവര്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഗുരു ആരംഭിച്ച പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണല്ലോ ശിഷ്യരുടെ പ്രധാന കര്‍ത്തവ്യം.
വിവേകാനന്ദ സ്വാമികളാല്‍ സ്ഥാപിതമായ രാമകൃഷ്ണ മിഷന്, രാഷ്ട്രീയകാര്യങ്ങളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ആദ്ധ്യാത്മികോന്നതിയും ലോകസേവനുമാണ് മിഷന്റെ ലക്ഷ്യങ്ങള്‍. എന്നാല്‍ നിവേദിത അന്നത്തെ രാഷ്ട്രീയ കാര്യങ്ങളിലും മറ്റും ഇടപെടുവാന്‍ തുടങ്ങിയതോടെ അവര്‍ക്ക് മഠത്തിന്റെയും മിഷന്റെയും അംഗത്വം ഉപേക്ഷിക്കേണ്ടിവന്നു. ഇന്നാട്ടിലെ എല്ലാവരിലും ദേശീയബോധം ഉണര്‍ത്താനും സാമുദായികൈക്യം ദൃഢപ്പെടുത്തുവാനും വേണ്ടി അവര്‍ കഠിനപ്രയത്നം ചെയ്തു.
അവര്‍ക്ക് വളരെ ഭംഗിയായി പ്രസംഗിക്കുവാന്‍ കഴിവുണ്ടായിരുന്നു. ജീവിതത്തില്‍ സ്വയം അനുഷ്ഠിക്കാത്ത ഒന്നിനെയും കുറിച്ച് അവര്‍ വെറുതെ പ്രസംഗിച്ചിരുന്നില്ല. വിശ്വസ്തയായി നിലകൊള്ളുക എന്നതായിരുന്നു അവരുടെ അന്തസ്സ്, പൂര്‍ണതയിലെത്തിച്ചേരുക എന്നതായിരുന്നു അവരുടെ ആഗ്രഹം. തന്റെ പ്രസംഗത്തിന്റെ അവസാനത്തില്‍ ആവേശത്തോടുകൂടി അവര്‍ പറയും: ”നമ്മുടെ സ്വദേശത്തുനിന്നുതന്നെയല്ലേ നമുക്ക് എല്ലാം കിട്ടിയിട്ടുള്ളത്- ജീവന്, ആഹാരം, ബന്ധുമിത്രാദികള്‍, ആശ്രിതജനങ്ങള്‍, ആദരവ് ഇവയെല്ലാം. ഈ ദേശം തന്നെയല്ലെ നമ്മുടെ പ്രത്യക്ഷമാതാവ്! എന്നിട്ടും അമ്മയെ ഭാരതമാതാവിന്റെ രൂപത്തില്‍ കാണാനുള്ള ആഗ്രഹം നമുക്ക് വളര്‍ത്തിയെടുക്കേണ്ട എന്നോ?”
ശ്രീരാമകൃഷ്ണ-വിവേകാനന്ദന്മാരുടെ ആദര്‍ശങ്ങളെ സര്‍വത്ര പ്രചരിപ്പിച്ച് ഭാരതത്തിന്റെ ഐക്യബോധം കെട്ടുറപ്പുള്ളതാക്കിത്തീര്‍ക്കാന്‍ അവര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ”ഈ രണ്ട് മഹാജീവിതങ്ങളിലാണ് ഭാരതത്തിന്റെ ഐക്യം മുഴുവന്‍ പ്രതിഷ്ഠിതമായിരിക്കുന്നത്. ഭാരതവര്‍ഷം ഈ മഹാപുരുഷന്മാരെ ഹൃദയത്തില്‍ ധരിക്കണം. അതാണ് ഏറ്റവും കൂടുതല്‍ ഈ ദേശത്തിനാവശ്യം” എന്ന് അവര്‍ പറയാറുണ്ട്.
അവരുടെ പ്രസംഗങ്ങളില്‍ ഈ നാടിനോടുള്ള നിഷ്കപടമായ സ്നേഹവും ശ്രദ്ധയും പ്രകടിതമായിരുന്നു. അഖണ്ഡഭാരതത്തിന്റെ ചിത്രം അവര്‍ ജനങ്ങളുടെ മുന്പില് ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഈ അഖണ്ഡഭാരതത്തിന്റെ സേവനത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിക്കുവാന്‍ അവര്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
സ്വാമി വിവേകാനന്ദന് ശിഷ്യരുടെയും ഭക്തരുടെയും സംഘത്തില്‍ വച്ച് ഒരിക്കല്‍ പറയുകയുണ്ടായി: ”ഹിന്ദുക്കള്‍ക്കിടയില്‍ രാഷ്ട്രീയാവബോധം ഉണര്‍ത്തുന്നതില്‍ നിവേദിതയ്ക്ക് വലിയ പങ്ക് നിര്‍വഹിക്കാനാകും.” എന്നാല്‍ സ്വാമിജിയുടെ സമാധിക്കുശേഷം ബേലൂര്‍ മഠത്തിന്റെ പരമാധികാരികളായി വന്നവര്‍ ആത്മീയ ദര്‍ശങ്ങളല്ലാതെ മറ്റൊന്നിനെയും അംഗീകരിക്കുന്നവരായിരുന്നില്ല.
രാമകൃഷ്ണമിഷനുമായി സഹകരിച്ച് ഭാരത സ്ത്രീകള്‍ക്കുവേണ്ടി സേവനമനുഷ്ഠിക്കാന്‍ നിവേദിതയ്ക്ക് താല്പര്യമുണ്ടായിരുന്നുവെങ്കിലും സ്വന്തം രാഷ്ട്രീയ ലക്ഷ്യം ഉപേക്ഷിക്കുവാന്‍ അവര്‍ തയ്യാറായിരുന്നില്ല. രാമകൃഷ്ണ മിഷന്റെ പ്രഥമാധ്യക്ഷനായിരുന്ന ബ്രഹ്മാനന്ദ സ്വാമികള്‍ക്ക് നിവേദിത എഴുതി: ”ഭാരത മാതാവ് എന്ന ആദര്‍ശവുമായി ഞാന്‍ താദാത്മ്യം പ്രാപിച്ചുകഴിഞ്ഞിരിക്കുന്നു. മാതാവിനുവേണ്ടിയുള്ള മരണമാണ് മറ്റു പ്രകാരത്തില്‍ ജീവിക്കുന്നതിനേക്കാള്‍ സ്വീകാര്യം.”
സ്വാമി വിവേകാനന്ദന്റെ സമാധിക്കുശേഷം കൃത്യം പതിനാലു ദിവസം കഴിഞ്ഞ് (1902 ജൂലൈ 18) നിവേദിത എഴുതിയ ഒരു കത്ത് സുദീര്‍ഘമായ ചര്‍ച്ചയ്ക്ക് വിഷയമായി. പത്രങ്ങള്‍ ആ ചര്‍ച്ച ഏറ്റെടുത്തു. ‘പത്രിക’ എന്ന പത്രത്തില്‍ സിസ്റ്റര്‍ നിവേദിത എന്ന ശീര്‍ഷകത്തില്‍ വന്ന വാര്‍ത്ത ഇപ്രകാരമായിരുന്നു: ”ഇനിമേല്‍ നിവേദിതയുടെ പ്രവര്‍ത്തനങ്ങള്‍ രാമകൃഷ്ണമഠത്തിന്റെ അനുവാദത്തോടെയായിരിക്കുന്നതല്ലെന്നും സ്വതന്ത്രമാണെന്നും ബേലൂര്‍ മഠവും സിസ്റ്റര്‍ നിവേദിതയും തീരുമാനിച്ചിരിക്കുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: