ഇടുക്കി: ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഉടന്‍ പട്ടയം ലഭിക്കുമെന്ന പ്രചാരണം നടത്തി റവന്യൂ-സര്‍വ്വെ ഉദ്യോഗസ്ഥരുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന സര്‍വ്വെയര്‍മാര്‍ കൈവശഭൂമികള്‍ അളന്ന് വന്‍ തുക തട്ടിയെടുത്തു. പീരുമേട് താലൂക്കിലെ വിവിധ വില്ലേജുകളില്‍ ഈ രീതിയില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമിയില്‍ അളവ് നടന്നതായാണ് വിവരം. എന്നാല്‍ സ്വകാര്യ വ്യക്തികളെ ഇത്തരം സര്‍വ്വേ നടപടികള്‍ക്കായി ചുമതല പെടുത്തിയിട്ടില്ലെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
പീരുമേട് താലൂക്കിലെ ഏലപ്പാറ, വാഗമണ്‍ ,വണ്ടിപ്പെരിയാര്‍, കുമളി തുടങ്ങിയ വില്ലേജുകളിലാണ് സര്‍വ്വെ പഠിച്ച സ്വകാര്യ വ്യക്തികള്‍ ഭൂമിപതിവ് ഓഫീസില്‍ നിന്ന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ എന്ന പേരില്‍ ഭൂമി കൈവശം വച്ചിരിക്കുന്ന കര്‍ഷകരെ സമീപിച്ചത്.
ഒരേക്കര്‍ വസ്തു അളക്കുന്നതിന് 2500 രൂപ മുതല്‍ 4000 വരെയാണ് ഫീസായി ഈടാക്കിയത്. യാത്ര ,ഭക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വേറെയും പണം ഈടാക്കി. പത്തു സെന്റ് ഭൂമി അളക്കുവാന്‍ പോലും 1500 രൂപ വാങ്ങിയ സംഭവങ്ങള്‍ താലൂക്കില്‍ ഉണ്ട്.
ഒരാഴ്ചക്കുള്ളില്‍ പട്ടയം നല്‍കുന്നതിനുള്ള കമ്മിറ്റി താലൂക്കില്‍ ചേരുമെന്നും അതില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് തിരക്കിട്ട് അളവ് നടത്തുന്നതെന്നും കര്‍ഷകരെ ബോധ്യപെടുത്തിയാണ് തട്ടിപ്പ്. സര്‍വ്വെ പൂര്‍ത്തിയായി ആഴ്ചകള്‍ കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇതാണ് തട്ടിപ്പ് പുറത്ത് വരാന്‍ കാരണമായത്. താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ജനങ്ങള്‍ വഞ്ചിക്കപ്പെട്ടതെന്ന ആരോപണമുണ്ട്.
പീരുമേട് താലൂക്കില്‍ നാല് സര്‍വ്വെയര്‍മാര്‍ മാത്രമാണ് ജീവനക്കാരായുള്ളത്. കൂടുതല്‍ ജീവനക്കാരില്ലാതെ താലൂക്കിലെ മുഴുവന്‍ പട്ടയ അപേക്ഷകളും സര്‍വ്വേ പൂര്‍ത്തീകരിക്കുവാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും.
ഭൂമി പതിവുമായി ബന്ധപ്പെട്ട താലൂക്ക് ലാന്‍ഡ് അസ്സസ്മെന്റ് കമ്മിറ്റിയില്‍ ഉദ്യോഗസ്ഥരെ കൂടാതെ നിയമസഭയില്‍ പ്രാധിനിത്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും അംഗങ്ങളാകും. നിലവില്‍ അംഗമായിരുന്ന സിഎംപി, ആര് എസ്പി പ്രതിനിധികള്‍ ഒഴിവാകുകയും പകരം ബിജെപി നോമിനി അംഗമാകുകയും ചെയ്യും.
സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയാണ് ഈ രീതിയില്‍ നിയമനം നന
ടക്കേണ്ടത്. ഇതിന് ശേഷം മാത്രമാണ് പട്ടയ വിതരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ തഹസില്‍ദാര്‍ സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: