കൊല്ലം: കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന നെല്ല് യഥാസമയം പാടത്തുനിന്ന് സംഭരിക്കുന്നതിനോ സംഭരിച്ച നെല്ലിന് കര്‍ഷകര്‍ക്ക് വില നല്‍കുന്നതിനോ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകാത്തത് ഖേദകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രമായി 17.92 കോടി രൂപ നെല്‍കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. മൊത്തം സംസ്ഥാനത്തെ കുടിശിക 50 കോടിയായി. ഒരു കിലോ നെല്ലിന്റെ വിലയായ 21.50 രൂപയില്‍ 14.10 രൂപ കേന്ദ്രസര്‍ക്കാരും 7.40 രൂപ സംസ്ഥാനസര്‍ക്കാരുമാണ് കര്‍ഷകര്‍ക്ക് നല്‍കേണ്ടത്. കേന്ദ്രവിഹിതം മുന്‍കൂട്ടി സംസ്ഥാനസര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. സംസ്ഥാനവിഹിതം കുടിശികയായി തുടരുന്നു. സ്വകാര്യവ്യക്തികളില്‍ നിന്നും സഹകരണബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് കൃഷി നടത്തിയ കര്‍ഷകര്‍ പണം തിരിച്ച് നല്കാന് കഴിയാതെ നട്ടം തിരിയുകയാണ്.
സപ്ലൈകോയാണ് നെല്ല് സംഭരണം നടത്തുന്നത്. കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്നതിനും അരിയാക്കി സപ്ലൈകോക്ക് തിരിച്ച് നല്‍കുന്നതിനും ചുമതലപ്പെടുത്തിയിട്ടുള്ളത് 24 സ്വകാര്യമില്ലുടമകളെയാണ്. ഒരു ക്വിന്റല്‍ നെല്ല് എടുക്കുമ്പോള്‍ 68 കിലോ അരി മില്ലുടമകള്‍ സപ്ലൈകോക്ക് തിരിച്ച് നല്‍കണം. കര്‍ഷകരില്‍ നിന്നും മില്ലുടമകള്‍ സംഭരിക്കുന്ന നെല്ലിന്റെ തൂക്കക്കുറവ് പരിഹരിക്കുന്നതിന് ക്വിന്റലിന് രണ്ട് കിലോ നെല്ല് കര്‍ഷകര്‍ കിഴിവായി മില്ലുടമകള്‍ക്ക് നല്‍കണമെന്ന വ്യവസ്ഥ പാലിച്ചിട്ടും കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട നെല്ല് വില കിട്ടുന്നില്ല. കര്‍ഷകരെ കടക്കെണിയിലേക്കും രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിലേക്കും തള്ളിവിടുന്ന സംസ്ഥാനസര്‍ക്കാരിന്റെ നയം ഉപേക്ഷിക്കണമെന്ന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: