ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാഴ്ത്തുന്ന തുടര്‍ച്ചയായ അഴിമതിയാരോപണത്തെത്തുടര്‍ന്ന് രണ്ടാം യുപിഎ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന ചര്‍ച്ചകള്‍ സജീവമാകുന്നു. സര്‍ക്കാരിനെ പ്രതിരോധത്തിലാഴ്ത്തുന്ന അഴിമതി ആരോപണങ്ങളുടെ ആധിക്യം കരസേനാ മേധാവിയും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായഭിന്നത, സര്‍ക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെ കരസേനയുടെ രണ്ട് യൂണിറ്റുകള്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തുവെന്ന് ഒരു പത്രത്തില്‍ വന്ന വാര്‍ത്ത തുടങ്ങിയവയെല്ലാം കേന്ദ്രഭരണത്തെ അനിശ്ചിതാവസ്ഥയിലാഴ്ത്തുന്നു. സര്‍ക്കാരിന് നിലവില്‍ ഭൂരിപക്ഷമുണ്ടെങ്കിലും ഒരു ഇടക്കാല തെരഞ്ഞെടുപ്പിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ മമതാ ബാനര്‍ജിക്കും മുലായംസിംഗിനും നേട്ടമുണ്ടാകുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍. കാരണം 2014 വരെ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാനാവുകയാണെങ്കില് ഭരണവിരുദ്ധ വികാരം വളര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്നും അവര്‍ കണക്കുകൂട്ടുന്നു. തെരഞ്ഞെടുപ്പ് നേരത്തെ നടക്കുകയാണെങ്കില്‍ ജയലളിതയും നേട്ടമുണ്ടാക്കും.
സര്‍ക്കാരിന് ഒരു ഭീഷണിയുണ്ടാവുകയാണെങ്കില്‍ അത് പ്രധാനമായും മമതയില്‍ നിന്നോ മുലായത്തില്നിന്നോ ആയിരിക്കില്ല. മറിച്ച് സര്‍ക്കാരിനെ ചുറ്റിപ്പറ്റിയുള്ള പ്രതിസന്ധികള്‍ കൈകാര്യംചെയ്യുന്നതിലുള്ള കഴിവുകേട് കൊണ്ടായിരിക്കും എന്നതാണ് പൊതുവെ വിലയിരുത്തല്‍. യുപിഎ സര്‍ക്കാര്‍ വീഴാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് കാരണമാവുകയാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ ഒരു സഖ്യമുണ്ടാക്കുകയെന്നത് കോണ്‍ഗ്രസിന് വിഷമകരമാകും. അങ്ങനെ വരുമ്പോള്‍ നിലവിലുള്ള 19 സീറ്റ് നേടാന്‍ മമതക്ക് സാധിക്കുമോ എന്നതും സംശയമാകും.
തൃണമൂലിന്റെ 19 എംപിമാര്‍ ഇപ്പോള്‍ ലോക്സഭയില്‍ ഒരു സമ്മര്ദ്ദഗ്രൂപ്പായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് അംഗസംഖ്യയുടെ ബലംകൊണ്ടല്ല.മറിച്ച് പതിനഞ്ചാം ലോക്സഭയുടെ ഘടനകൊണ്ടാണ്. എന്നാല്‍ ഒരു തെരഞ്ഞെടുപ്പിനുശേഷം അവസ്ഥ ഇതാകണമെന്നില്ല. എന്നാല്‍ നാല്പത് എംപിമാരുള്ള മുലായത്തിന് യുപിഎ സര്‍ക്കാരില്‍ ഒരു ‘കിംഗ്മേക്കര്‍’ ആകാന്‍ സാധിക്കുന്നുമില്ല.
മമതയെ സംബന്ധിച്ച് അവര്‍ക്ക് ദേശീയമായ രാഷ്ട്രീയ ആഗ്രഹങ്ങള്‍ ഇല്ല. അവര്‍ ഇപ്പോള്‍ പശ്ചിമബംഗാളില്‍ മുഖ്യമന്ത്രിയാണ്. സമ്മര്ദ്ദത്തില്ക്കുടി ബംഗാളിന് പരമാവധി സാമ്പത്തിക നേട്ടമുണ്ടാക്കുകയാണ് മമതയുടെ ലക്ഷ്യം.
അനാരോഗ്യമാണെങ്കിലും ഒരു ഇടക്കാല തെരഞ്ഞെടുപ്പാണ് മുലായത്തിന്റെ ലക്ഷ്യം. അന്‍പത് ലോക്സഭാ സീറ്റെങ്കിലും നേടി പ്രധാനമന്ത്രിയാകുകഎന്നതാണ് മുലായം മുന്നില്‍ കാണുന്നത്. കേന്ദ്രത്തില്‍നിന്നും പരമാവധി സാമ്പത്തികസഹായം തേടി ഉത്തര്‍പ്രദേശില്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിച്ച് അഖിലേഷ് യാദവിന്റെ സ്ഥാനം ഉറപ്പിക്കുകയെന്നതും മുലായത്തിന്റെ ലക്ഷ്യമാണ്.
കോണ്‍ഗ്രസ് ഇതര-ബിജെപി ഇതര കക്ഷികള്‍ കൂടിച്ചേര്‍ന്നാലും ബിജെപിയുടെ പിന്തുണയില്ലാതെ ഒരു സര്‍ക്കാര്‍ ഉണ്ടാക്കുകയെന്നത് സാധ്യമല്ല. എന്നാല്‍ ദീര്‍ഘകാലം നിലനില്ക്കാന് സാധ്യതയില്ലാത്ത ഒരു സര്‍ക്കാരിനെ ബിജെപി പിന്തുണക്കാനും സാധ്യതയില്ല.
ഇടക്കാല തെരഞ്ഞെടുപ്പിനെക്കുറിച്ച് നിരന്തരമായി പറഞ്ഞ് ഞങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുകയെന്ന തന്ത്രമാണ് സഖ്യകക്ഷികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇത് കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിപ്പിക്കുകയും യുപിഎയെ തകര്‍ക്കുമെന്നും വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍ക്കാരിനെതിരെ ഒന്നിന് പുറകെ ഒന്നായി അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നുവരികയാണ്. സര്‍ക്കാര്‍ സംവിധാനത്തില്‍നിന്നുതന്നെ പ്രധാനപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നുപോകുന്നുണ്ട്. കേന്ദ്രം വളരെ ദുര്‍ബലമായതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ആരും തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നതാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഏറ്റവും പ്രധാന പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: