ന്യൂദല്‍ഹി: കള്ളപ്പണം തടയാന്‍ മറ്റെന്തൊക്കെ വഴികളുണ്ടെന്നാണ് കേരള ധനമന്ത്രി തോമസ് ഐസക്കിന്റെ ചോദ്യം. ജനങ്ങളെ പരിഭ്രാന്തിയിലാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഐസക്ക് കഥയറിയാതെ ആട്ടം കാണുന്നവരുടെ കൂട്ടത്തിലാണ്. കള്ളപ്പണം തടയുമെന്നത് മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ നടപടിയല്ല കഴിഞ്ഞ ദിവസത്തേത്, അവസാനത്തേതുമല്ല. കള്ളപ്പണ ഭീകരത അവസാനിപ്പിക്കാന്‍ പത്തിലേറെ സുപ്രധാന നടപടികള്‍ക്ക് ശേഷമാണ് ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനം മോദി കൈക്കൊണ്ടത്.
പ്രധാനമന്ത്രിയായതിന്റെ പിറ്റേ ദിവസം തന്നെ പ്രത്യേക അന്വേഷണ സംഘ (എസ്ഐടി)ത്തെ നിയമിച്ചാണ് മോദി കള്ളപ്പണ വേട്ട ആരംഭിച്ചത്. പുതിയ സര്‍ക്കാരിന്റെ ആദ്യ തീരുമാനം. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ് എസ്ഐടി പ്രവര്‍ത്തിക്കുന്നത്. ജനീവയില്‍ കള്ളപ്പണം നിക്ഷേപിച്ച 627 ഭാരതീയരുടെ വിവരങ്ങള്‍ സുപ്രീംകോടതിക്ക് കൈമാറി.
പണമിടപാടുകള്‍ ബാങ്കുകളിലൂടെ മാത്രമാക്കാനുള്ള നടപടികളായിരുന്നു പിന്നീട്. ഇതിന് എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ ജന്‍ധന്‍ യോജന ആരംഭിച്ചു. ഗ്രാമങ്ങളില്‍ പദ്ധതി വിജയിപ്പിക്കാന്‍ മോദി പ്രത്യേക താല്പര്യമെടുത്തു. വരാനിരിക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായിരുന്നു പദ്ധതി. ഇപ്പോള്‍ ഉയര്‍ന്ന മുല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ എല്ലാവര്ക്കും ബാങ്കിനെ ആശ്രയിക്കേണ്ടി വന്നു. 25.45 കോടി പുതിയ അക്കൗണ്ടുകള്‍ തുറന്നു. 15.62 കോടി അക്കൗണ്ടുകളും ഗ്രാമീണ മേഖലയില്‍. 45,302.48 കോടിയാണ് നിക്ഷേപം. ഗ്യാസ് സബ്സിഡി ഉള്‍പ്പെടെ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ബാങ്ക് വഴിയാക്കി.
മൗറീഷ്യസ്, സ്വിറ്റ്സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളുമായി നികുതി കരാറുകള്‍ പുനക്രമീകരിച്ചു. ഇരട്ട നികുതി ഒഴിവാക്കുന്നതിന് നികുതി അടക്കുന്നവരുടെ വിവരങ്ങള്‍ പരസ്പരം കൈമാറാനും ധാരണയായി. ഓര്ഗനൈസേഷന് ഓഫ് ഇക്കണോമിക് കോ ഓപ്പറേഷന് ആന്റ് ഡവലപ്മെന്റ് (ഒഇസിഡി) രാജ്യങ്ങള്‍ തമ്മില്‍ 2017 മുതല്‍ വിദേശ അക്കൗണ്ട് വിവരങ്ങള്‍ അതാത് രാജ്യത്തെ അറിയിക്കുന്നതിനും തീരുമാനിച്ചു. വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്തുന്നതിന് പദ്ധതി രൂപീകരിച്ചു. ഇതിലൂടെ 4,164 കോടിയുടെ കള്ളപ്പണം വെളിപ്പെട്ടു. പിന്നാലെ, രാജ്യത്തുള്ള കള്ളപ്പണവും അനധികൃത വരുമാനവും സ്വമേധയാ വെളിപ്പെടുത്താനും അവസരം നല്കി. ഇതിലൂടെ 65,250 കോടി രൂപയുടെ കള്ളപ്പണ ആസ്തി വെളിപ്പെട്ടു. നികുതിയിനത്തില്‍ 30,000 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇടപാടുകള്‍ക്ക് ഇരുപതിനായിരത്തിന് മുകളില്‍ പണമായി കൈമാറുന്നതിന് ഇരുപത് ശതമാനം നികുതി ഏര്‍പ്പെടുത്തി. വലിയ ഇടപാടുകള്‍ക്ക് പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കി. ഇടപാടുകള്‍ക്ക് രണ്ട് ലക്ഷത്തിന് മുകളില്‍ പണമായി കൈമാറുന്നതിന് ഒരു ശതമാനം നികുതി അപ്പോള്‍ത്തന്നെ ഈടാക്കും. ബിനാമി ഇടപാടുകള്‍ തടയുന്നതിന് ബിനാമി ട്രാന്സാക്ഷന് (പ്രൊഹിബിഷന്‍) നിയമം ഭേദഗതി ചെയ്തു. ബിനാമി ഇടപാടുകാര്‍ക്കെതിരെ ശക്തമായ നടപടിക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി.
കള്ളപ്പണം സ്വയം വെളിപ്പെടുത്തി നിയമനടപടി ഒഴിവാക്കാനുള്ള പദ്ധതിയുടെ കാലാവധി സെപ്തംബര്‍ മുപ്പത് വരെയായിരുന്നു. സെപ്തംബര്‍ മുപ്പതിന് ശേഷമുള്ള കടുത്ത നടപടികള്‍ക്ക് തന്നെ കുറ്റപ്പെടുത്തരുതെന്ന് മോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. കള്ളപ്പണക്കാര്‍ ഭയക്കേണ്ടി വരുമെന്ന് തന്നെയാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: