ആലപ്പുഴ: കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിക്കേസില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട സിഐടിയു നേതാവിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നതിന് തടസ്സം നില്ക്കുന്ന മന്ത്രി മൊയ്തീന് ആലപ്പുഴ ജില്ലയിലെ പാര്‍ട്ടി പരിപാടികളില്‍ വിലക്കേര്‍പ്പെടുത്തിയത് വിവാദമാകുന്നു.
ഒന്‍പതു വിജിലന്‍സ് കേസുകളിലെ പ്രതിയും സിഐടിയു യൂണിയന് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ആര്. ജയകുമാറിന്റെ സസ്പെന്ഷന് റദ്ദാക്കാത്തതാണ് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിനെ ചൊടിപ്പിച്ചത്.
ചീഫ് മാനേജരായും പര്‍ച്ചേസ് കമ്മിറ്റിയുടെ ചെയര്‍മാനായും വിദേശ മദ്യവ്യാപാരത്തിന്റെയും നീതി നന്മ വിഭാഗത്തിന്റെയും ചുമതലകള്‍ ജയകുമാര്‍ വഹിച്ചിരുന്നു. ജി. സുധാകരനും സി. എന്‍. ബാലകൃഷ്ണനും സഹകരണ വകുപ്പ് ഭരിച്ചിരുന്ന കാലയളവില്‍ കണ്‍സ്യൂമര്‍ ഫെഡില്‍ പ്രതാപിയായി വിലസുകയായിരുന്നു ജയകുമാര്‍. ഇയാളടക്കം പത്തുപേരെയാണ് പിന്നീട് സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഐഎന്‍ടിയുസി യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായിരുന്ന ആര്. പ്രദീപ് കുമാര്‍, സിഐയിടു യൂണിയന് സംസ്ഥാന കമ്മിറ്റിയംഗവും ഐടി വിഭാഗം സീനിയര്‍ മാനേജരുമായിരുന്ന എ. ജഗദീശ്വരി അടക്കം മറ്റ് എട്ടുപേരെയും പിന്നീട് സര്‍വ്വീസില്‍ തിരിച്ചെടുത്തു.
പാര്‍ട്ടി മുന്‍ ഏരിയാ സെക്രട്ടറിയുടെ മകനും താമരക്കുളം സ്വദേശിയുമായ ജയകുമാറിനെ ഈ സര്‍ക്കാര്‍ അധികാരത്തിലേറിയയുടന്‍ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും വിവാദമായതോടെ മന്ത്രി എ. സി. മൊയ്തീന് ഇടപെട്ട് തടയുകയായിരുന്നു. അഴിമതി ആരോപണവിധേയരായ മറ്റെല്ലാവരും സര്‍വ്വീസില്‍ തിരികെ പ്രവേശിച്ചിട്ടും പാര്‍ട്ടി ബന്ധമുള്ള ജയകുമാറിനെ മാത്രം പുറത്തു നിര്‍ത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ നിലപാട്. എ.സി. മൊയ്തീനാണ് പാര്‍ട്ടിയുടെ ആവശ്യത്തിന് എതിരുനില്ക്കുന്നതെന്നാണ് വിലയിരുത്തല്‍.
ഇതിന്റെ ഭാഗമായാണ് മന്ത്രിക്ക് ജില്ലയില്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയത്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പൊതുചടങ്ങില്‍ മുഖ്യമന്ത്രിക്കൊപ്പം മൊയ്തീനെയും ക്ഷണിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ജില്ലാ നേതൃത്വം വിലക്കിയതായാണ് വിവരം.
അതിനിടെ മുന്നണി വ്യത്യാസമില്ലാതെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ കണ്‍സ്യൂമര്‍ ഫെഡില്‍ വന്‍ തീവെട്ടിക്കൊള്ള നടത്തിയിരിക്കുന്നത്. എന്നാല്‍ ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് വിജിലന്‍സ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സിഐടിയുവിന്റെയും ഐഎന്‍ടിയുസിയുടെയും നേതാക്കള്‍ കേസില്‍ കുടുങ്ങിയതിനാല്‍ നടപടിക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ ഇരുമുന്നണികളും തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: