കോട്ടയം: കെഎസ്ആര്‍ടിസിയില്‍ എംപാനല്‍ ജീവനക്കാരെ പുറത്താക്കാന്‍ സര്‍ക്കാരിന്റെ രഹസ്യനീക്കം. ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ ദിവസക്കൂലിക്കാരായി ജോലി നോക്കുന്ന ജീവനക്കാരെയാണ് പുറത്താക്കാന്‍ നീക്കം നടക്കുന്നത്.
ഇതിന്റെ ഭാഗമായി നിസാര കുറ്റങ്ങള്‍ ചുമത്തി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇത്തരത്തില്‍ ശിക്ഷാനടപടിക്ക് വിധേയരായവരെ തിരിച്ചെടുക്കേണ്ടതില്ലെന്ന് കാണിച്ച് സോണല്‍ ഓഫീസര്‍മാര്‍ക്ക് മാനേജിങ് ഡയറക്ടറുടെ പ്രത്യേക ഉത്തരവും വന്നിട്ടുണ്ട്. ചീഫ് ട്രാഫിക് മാനേജര്‍, സോണല്‍ അധികാരികള്‍, എല്ലാ യൂണിറ്റ് വര്‍ക്ക്ഷോപ്പ് മേധാവികള്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് നല്കി.
എംപാനല്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുന്നില്ലെന്ന പരാതി ഉയരുന്നതിന് ഇടയിലാണ് പുതിയ നടപടി. എല്ലാ മാസവും മൂന്നാം തീയതി ഇവര്‍ക്ക് ശമ്പളം നല്‍കിയിരുന്നു.
എന്നാല്‍ ഒക്ടോബര്‍ മാസശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് കെഎസ്ആര്‍ടിസിയില്‍ എംപാനലായി പ്രവേശിച്ച ജീവനക്കാരെയാണ് കൂടുതലായും പിരിച്ചുവിടാന്‍ ശ്രമം നടത്തുന്നത്. പിരിച്ചുവിടുന്ന ജീവനക്കാരുടെ ഒഴിവില്‍ സിപിഎം അനുഭാവികളെ കയറ്റാനാണ് നീക്കമെന്നാണ് ആക്ഷേപം.
മലപ്പുറത്ത് ബസ്സിലെ കണ്ടക്ടറേയും ഡ്രൈവറേയും സസ്പെന്‍ഡ് ചെ യ്തത് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ലെന്ന കാരണത്തിലാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലെ എംപാനല്‍ ജീവനക്കാരെ ടിക്കറ്റ് നല്കാന് വൈകിയതിന്റെ പേരിലും, സ്റ്റാന്‍ഡില്‍ ബസ് നേരത്തെ എത്താത്തതിന്റെ പേരിലുമൊക്കെ നിസാരകാര്യങ്ങളുടെ പേരില്‍ പുറത്താക്കല്‍ ആരംഭിച്ചത്.
ഇതിനെതിരെ ജീവനക്കാര്‍ പരാതി നല്‍കിയെങ്കിലും അധികൃതര്‍ മറ്റ് പല കാരണ ങ്ങളും നിരത്തി ഇവരെ ഒഴിവാക്കുകയാണ്. പിഎസ്സി ലിസ്റ്റില്‍ വനിതകള്‍ വെയിറ്റിങ് ലിസ്റ്റില്‍ ഉള്ളതിനാലാണ് എംപാനല്‍ ജീവനക്കാരെ കെഎസ്ആര്‍ടിസിയില്‍ സ്ഥിരപ്പെടുത്താന്‍ സാധിക്കാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: