തിരുവനന്തപുരം: കള്ളപ്പണം തടയാനുള്ള ശക്തമായ നടപടിയെന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചത് രാജ്യമാകെ സ്വാഗതം ചെയ്തപ്പോള്‍ കേരളത്തില്‍ ആശങ്ക സൃഷ്ടിക്കാന്‍ മുന്നില്‍ നിന്നത് സംസ്ഥാന സര്‍ക്കാര്‍. പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയ ഉടനെ പ്രതികരണവുമായി രംഗത്തെത്തിയ ധനമന്ത്രി തോമസ് ഐസക് നോട്ടുകള്‍ പിന്‍വലിച്ചതിനെ എതിര്‍ത്തു. മുന്‍കൂട്ടി അറിയിച്ച് ചെയ്യണമെന്ന വിചിത്രമായ വാദമായിരുന്നു അദ്ദേഹത്തിന്റെത്.
ഐസക്കിന്റെ എതിര്‍പ്പാണ് കേരളത്തില്‍ ചൊവ്വാഴ്ച രാത്രിമുതല്‍ സൃഷ്ടിച്ച ആശങ്കയ്ക്ക് കാരണമായത്. നരേന്ദ്രമോദി സ്വീകരിച്ചത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തു പകരുന്ന നടപടിയാണെന്ന് എല്ലാ സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടപ്പോള്‍ ഐസക്കിനു മാത്രമായിരുന്നു എതിരഭിപ്രായം. ബിജെപി സര്‍ക്കാരിന്റെ നടപടിയായതിനാല്‍ നല്ലതായാലും എതിര്‍ക്കുക എന്ന നയമാണ് അദ്ദേഹം സ്വീകരിച്ചത്.
ജനങ്ങളുടെ കയ്യിലുള്ള 500, 1000 രൂപയുടെ നോട്ടുകള്‍ നഷ്ടമാകുമെന്ന ഭയം മൂലം ചൊവ്വാഴ്ച രാത്രിമുതല്‍ എല്ലാവരും നെട്ടോട്ടമോടുകയായിരുന്നു. എടിഎം സെന്ററുകളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. രാത്രി പന്ത്രണ്ട് വരെ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളില്‍ നിന്ന് നാനൂറ് രൂപ വീതമാണ് പിന്‍വലിച്ചത്. 12 മണിയായതോടെ എടിഎമ്മുകളും നിലച്ചു.
ആശുപത്രികള്‍, കെഎസ്ആര്‍ടിസി ബസ്സുകള്‍ എന്നിവിടങ്ങളില്‍ 500,1000 നോട്ടുകള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും മിക്കയിടങ്ങളിലും അത് നടപ്പായില്ല. പെട്രോള്‍ പമ്പുകളില്‍ ചൊവ്വാഴ്ച രാത്രി വൈകിയും ജനക്കൂട്ടമായിരുന്നു.
പമ്പുകളില്‍ നോട്ടുകള്‍ സ്വീകരിക്കുമെന്ന് പറഞ്ഞതും നടപ്പായില്ല. ചില്ലറയില്ലെന്ന് പറഞ്ഞ് ഇന്ധനം നല്‍കിയില്ല. സ്വകാര്യ ആശുപത്രികളിലെത്തിയ സാധാരണക്കാര്‍ വലഞ്ഞു. അവിടെയും 500, 1000 നോട്ടുകള്‍ സ്വീകരിച്ചില്ല. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉള്ളവര്‍ അതുപയോഗിച്ചു. കേരളത്തിലെ റെയില്‍വേ അധികൃതരും ജനങ്ങളെ വലച്ചു. യാത്രക്കെത്തിയവരില് നിന്ന് 500, 1000 നോട്ടുകള്‍ സ്വീകരിച്ചില്ല. ചില്ലറയില്ലന്നായിരുന്നു അവിടെയും പറഞ്ഞത്. ടിക്കറ്റെടുക്കാനാകാതെ യാത്ര ഉപേക്ഷിച്ചവര്‍ നിരവധിയാണ്.
നഗരങ്ങളിലെ ഹോട്ടലുകളിലും സിനിമാശാലകളിലുമെല്ലാം ആളൊഴിഞ്ഞ അവസ്ഥയായിരുന്നു. മിക്ക ഹോട്ടലുകളും 500, 1000 നോട്ടുകള്‍ സ്വീകരിച്ചില്ല. ബിവറേജസ് ഔട്ട്ലെറ്റുകളില് മദ്യം വാങ്ങാനെത്തിയവര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രോഷം കൊണ്ടു. ബിവറേജസിലും 500, 1000 നോട്ടുകള്‍ സ്വീകരിച്ചില്ല.
സംസ്ഥാനത്തെ ബാങ്കുകള്‍ക്കൊപ്പം ട്രഷറികളും ഇന്നലെ പ്രവര്‍ത്തിച്ചില്ല. പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയായി അത്. കെഎസ്എഫ്ഇ ചിട്ടികളുടെ ലേലവും ലോട്ടറി നറുക്കെടുപ്പും മാറ്റി വയ്ക്കുന്നതായി ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു. ജനങ്ങളില്‍ നിന്ന് നിയമപരമല്ലാത്ത പണം സ്വീകരിക്കാന്‍ കഴിയാത്തതാണ് കാരണമെന്നായിരുന്നു വിശദീകരണം.
ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. എന്തുകൊണ്ടാണിത്തരം ഒരു നടപടിയെന്ന് വ്യക്തമായി വിശദീകരിച്ചായിരുന്നു പ്രധാനമന്ത്രി നോട്ടുകള്‍ അസാധുവാക്കല്‍ പ്രഖ്യാപിച്ചത്. നോട്ടുകള്‍ മാറുന്നതിന് വ്യക്തമായ നടപടിക്രമങ്ങളും പ്രഖ്യാപിച്ചിരുന്നു. കാര്യങ്ങള്‍ മനസ്സിലായവര്‍ അതനുസരിച്ച് പ്രവര്‍ത്തിച്ചു. എന്നാല്‍ മോദി വിരോധം തലയ്ക്കു പിടിച്ച സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ വാക്കുകേട്ടവര് നെട്ടോട്ടമോടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: