കണ്ണൂര്‍: മോഹന്‍ലാലിന്റെ പുലിമുരുകന് ഫിലിം കോപ്പി റൈറ്റ് ആക്ടിന് വിപരീതമായി മൊബൈല്‍ മെമ്മറി കാര്‍ഡുകളില്‍ പകര്‍ത്തിനല്‍കിയ സംഭവത്തില്‍ മൂന്നുപേരെകൂടി ടൗണ്‍ പോലീസ് അറസ്റ്റ്ചെയ്തു. കാഞ്ഞിരോട് വേശാല സ്വദേശികളായ പതിനേഴ് വയസ്സുകാരും വാരം സ്വദേശി മുസാഫിറു(18)മാണ് അറസ്റ്റിലായത്. ഇതില്‍ മുസാഫിര്‍ മെമ്മറി കാര്‍ഡില്‍ പകര്‍ത്തിയ സിനിമ മറ്റുരണ്ടുപേര്‍ക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂര്‍ മാര്‍ക്കറ്റിലെ ക്ലിയര്‍ വോയ്സ് മൊബൈല്‍ ഷോപ്പ് ഉടമ വാരം സ്വദേശി സി.പി.അബ്ദുള്‍ സലാം (30), ജീവനക്കാരനായ പയ്യന്നൂര്‍ തായിനേരിയിലെ പരത്തിവളപ്പില്‍ വീട്ടില്‍ വിവേക് (29) എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ റിമാന്റിലാണ്. ലാപ്ടോപ്പിലും കമ്പ്യൂട്ടറുകളിലും ഇവര്‍ രഹസ്യമായി സൂക്ഷിച്ച പുലിമുരുകന് സിനിമ ആവശ്യക്കാര്‍ക്ക് മൊബൈല്‍ മെമ്മറി കാര്‍ഡുകളില്‍ പകര്ത്തിനല്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: