കോഴിക്കോട്: കൃഷ്ണപ്രിയക്ക് സേവാഭാരതി ബാലികാസദനത്തിന്റെ സാന്ത്വന തണല്‍; അമ്മ കുന്നുമ്മല്‍ ശകുന്തളയ്ക്ക് ആശ്വാസത്തിന്റെ നെടുവീര്‍പ്പ്. പാറോപ്പടി ചോലപ്പുറം എയുപി സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കൃഷ്ണപ്രിയയ്ക്കും കുടുംബത്തിനും സുരക്ഷിതമായി കിടന്നുറങ്ങാന്‍ ഒരു വീടുണ്ടായിരുന്നില്ല. പറക്കമുറ്റാത്ത മക്കളെ പോറ്റാനുള്ള തത്രപ്പാടില്‍ കൈവശമുള്ള രണ്ടേകാല്‍ സെന്റില്‍ ഒരു വീടുണ്ടാക്കുക എന്നത് ശകുന്തളയുടെ സ്വപ്നത്തില്‍ പോലുമുണ്ടായിരുന്നില്ല. പ്ലസ്ടുവില്‍ പഠിക്കുന്ന മകന് പഠനചെലവ് കണ്ടെത്തണം. ഇതിനിടയിലാണ് കൃഷ്ണപ്രിയയെ എങ്ങിനെ സുരക്ഷിതമായി കിടത്തിയുറക്കുമെന്ന ആധിയാണ് അമ്മയുടെ മനസ്സിലുണ്ടായിരുന്നത്.
കൃഷ്ണപ്രിയയുടെ സ്ഥിതി കണ്ടറിഞ്ഞ് സേവാഭാരതി സഹായഹസ്തവുമായി എത്തുകയായിരുന്നു. കോഴിക്കോട് സേവാഭാരതി ബാലികാസദനത്തില്‍ മറ്റ് സഹോദരിമാരോടൊപ്പം കൃഷ്ണപ്രിയക്കും കഴിയാം. ഇന്നലെ സേവാഭാരതി പ്രവര്‍ത്തകര്‍ ശകുന്തളയുടെ കൂരയിലെത്തി കു ട്ടിയെ ഏറ്റെടുത്തു. കോര്പ്പറേഷന് കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാര്‍, സേവാഭാരതി പ്രവര്‍ത്തകരായ സി. ഗംഗാധരന്, കെ. സിദ്ധാനന്ദന്‍, യു.വി. സുജാതന്‍, പറോപ്പടി സ്കൂള്‍ അധ്യാപകന് ജയനാരായണന്‍, പി. രജിത്കുമാര്‍, പി.ഷിബി, പി.പി. സനല്‍കുമാര്‍, ഇ.എം. ശിവന്, പ്രതീഷ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് കൃഷ്ണപ്രിയ ബാലികാസദനത്തിലേക്ക് യാത്രതിരിച്ചത്.
അമ്മയെ വിട്ടുനില്‍ക്കാനുള്ള പ്രയാസമുണ്ടെങ്കിലും കൃഷ്ണപ്രിയക്ക് മനസില്‍ സന്തോഷം നിറഞ്ഞു. ഇനി തന്നെയോര്‍ത്ത് അ മ്മയ്ക്ക് വേവലാതിപ്പെടേണ്ടതില്ലല്ലോ. കുട്ടിയുടെ വിദ്യാഭ്യാസവും മറ്റ് ചെലവുകളും സേവാഭാരതി വഹിക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: