വിഗ്രഹാരാധനാ ക്ഷേത്രങ്ങളും വിഗ്രഹങ്ങളില്ലാത്ത ആരാധനാ ക്ഷേത്രങ്ങളും നാരായണഗുരു പ്രതിഷ്ഠ നടത്തിയിരിക്കുന്നത് അറിയണമെങ്കില്‍ ഗുരുദേവ കൃതികളും ഗുരുദേവ വൈഖരിയും വേണ്ടതുപോലെ പഠിക്കണം. വിഗ്രഹാരാധനയുടെ മാഹാത്മ്യത്തെ ഗുരു കോലതീരേശസ്തവത്തില് പറഞ്ഞിരിക്കുന്നത് നോക്കുക.
”സര്‍വ്വാശ്രയമെങ്ങും നിറയുന്നോര് നപി ഭക്തര്‍-
ക്കിവ്വാറൊരു രൂപം ഭജനത്തിനു ധരിപ്പോന്‍
ആലസ്യ മൊഴിച്ചപ്പരബോധം തരണം മേ
കോലത്തു കര കോവിലില്‍ വാഴും പരമേശ്വരന്
(കോലതീശസ്തവം പദ്യം 3)
ലോകമെങ്ങും നിറഞ്ഞുനില്ക്കുന്ന, സകലജഗത്തിനും ആശ്രയമായി സര്‍വവ്യാപിയായി വര്ത്തിക്കുന്നവനാണെങ്കിലും കോലത്തുകര കോവിലില്‍ പ്രതിഷ്ഠാമൂര്ത്തിയായിരിക്കുന്ന ശിവഭഗവാന് ഈ ഭക്തന് തമോഗുണമറ മാറ്റി ബ്രഹ്മത്തെ അറിയുന്നതിന് അനുഗ്രഹിക്കണം.
അതുപോലെ ഇന്നു നാം ക്ഷേത്രങ്ങളില്‍ ആരാധിക്കുന്ന ദേവീദേവന്മാരുടെ വിഗ്രഹങ്ങളും നമ്മള് വീട്ടില്വച്ചാരാധിക്കുന്ന ഫോട്ടോകളും മഹര്‍ഷിമാരുടെ ചിന്തയില്‍ നിന്നുല്‍ഭവിച്ച സന്താനങ്ങളാണെന്നാണ് നാരായണഗുരു പറയുന്നത്.
”ചിന്തസന്താനമെ നിന് തിരുവടിയടിയന്‍
സങ്കടം പോക്കീടേണം”
(സുബ്രഹ്മണ്യ കീര്‍ത്തനം പദ്യം 1)
പ്രാര്‍ത്ഥന, ഭജന, അര്‍ച്ചന, ജപം, ധ്യാനം ഇതെല്ലാം ഉപാസനയുടെ വിവിധ രൂപങ്ങളാണ്.
‘വനമലര്കൊയ്ത് മതല്ലയായ്കില് മായാ-
മനവുരുവിട്ടുമിരിക്കില് മായമാറും
(ആത്മോപദേശ ശതകം 29)
ദൈവത്തെ മനസ്സില്‍ അഹം വെടിഞ്ഞു പ്രതിഷ്ഠിക്കുന്നവന് പൂജ ചെയ്യേണ്ട ആവശ്യമില്ല, അല്ലാത്തവന് പുഷ്പാര്ച്ചനയാവാം; മന്ത്രജപമാകാം… ഇതും ഉപാസനമാര്ഗ്ഗം തന്നെയാണ്.
ഭാരതസംസ്കാരത്തില്‍ ഗുരുവിന് വലിയ സ്ഥാനമാണുള്ളത്. ഭാരതത്തിലുടനീളമുള്ള ഏത് ആശ്രമത്തില്‍ നോക്കിയാലും അതതിന്റെ ഗുരുവിനെ ആരാധിക്കുന്നതു കാണാം.
ലോകത്തിലെ എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന് ഉദ്ഘോഷിച്ച ഗുരുവിന്റെ പ്രതിഷ്ഠയുള്ള ഗുരുമന്ദിരമാണ് ജപ്തി ചെയ്യുവാന്‍ കോടതി വിധി.
ഒരു സാമൂഹ്യ പ്രവര്‍ത്തകന്റെ കാഴ്ചപ്പാടില്‍ നാരായണഗുരു സാമൂഹ്യ പരിഷ്കര്‍ത്താവാണ്. ഒരു യോഗാചാര്യന്റെ കാഴ്ചയില്‍ നാരായണ ഗുരു യോഗീശ്വരനാണ്. (ഗുരുവിന്റെ സുബ്രഹ്മണ്യകീര്‍ത്തനം, യോഗദര്‍ശനം) ഒരു ഭക്തന്റെ കാഴ്ചയില്‍ നാരായണഗുരു ദേവനോ, ഭഗവാനോ ആണ്. ഒരു സന്യാസിയെ വീക്ഷിക്കുന്ന തരത്തില്‍ കണ്ടാല്‍ നാരായണഗുരു ഉത്തമ സന്യാസിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: