ബെംഗളൂരു: കര്‍ണാടക ഇത്തവണ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ചത് ആരവങ്ങളില്ലാതെ. പേരിനു മാത്രം ചടങ്ങുകളാണ് നടന്നത്. ടിപ്പു സുല്‍ത്താന്‍ രാജാവ് മാത്രമായിരുന്നെന്നും സ്വാതന്ത്ര്യസമര സേനാനിയല്ല എന്നുമുള്ള കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണവും കോണ്‍ഗ്രസില്‍ തന്നെ ഇക്കാര്യത്തില്‍ രണ്ടഭിപ്രായം ഉയര്‍ന്നതും മാറ്റ് കുറച്ചു.
മുന്‍ വര്‍ഷങ്ങളില്‍ ടിപ്പു ജയന്തി ആഘോഷങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന ജെഡിയു ഇത്തവണ മാറി നിന്നു എന്നതും ശ്രദ്ധേയമായി. ബിജെപി ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പ് പ്രശ്നമല്ലെന്നും എന്തു വിലകൊടുത്തും ടിപ്പു ജയന്തി ആഘോഷിക്കുമെന്നുമായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ വ്യക്തമാക്കിയിരുന്നത്.
ടിപ്പു ജയന്തി കരിദിനമായി ആചരിച്ച് ബിജെപി പ്രതിഷേധം അറിയിച്ചു. ഹാസന്, മഡിക്കേരി, ഷിമോഗ, തുംകൂര്‍ തുടങ്ങിയ ജില്ലകളിലെല്ലാം പ്രതിഷേധ ധര്‍ണ നടന്നു. ബെംഗളൂരു ടൗണ്‍ഹാളില്‍ പ്രതിഷേധധര്‍ണ സംസ്ഥാന അധ്യക്ഷന്‍ യദ്യൂരപ്പ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ പ്രീണനം മാത്രമാണ് ടിപ്പുജയന്തി ആഘോഷത്തിന് പിന്നിലെന്ന് യദ്യൂരപ്പ ചൂണ്ടിക്കാട്ടി.
ടിപ്പുവിന്റെ ക്രൂരതക്ക് ഇരയായ കൊഡവ സമുദായാംഗങ്ങള്‍ ഉള്‍പ്പെടുന്ന മഡിക്കേരിയില്‍ ബന്ദ് ആചരിച്ചു. മുസ്ലിങ്ങള്‍ക്കിടയിലെ ഒരു വിഭാഗവും ടിപ്പു ജയന്തി ആഘോഷിക്കുന്നതിനെതിരെ നിലയുറപ്പിക്കുന്നവരാണ്. ടിപ്പു സുല്‍ത്താന്‍ ഒരിക്കലും മുസ്ലിം സമുദായവിശ്വാസം അനുസരിച്ചു ജീവിച്ച വ്യക്തിയല്ലെന്നും അദ്ദേഹത്തെ സ്വാതന്ത്ര്യസമരസേനാനിയായി കാണാന്‍ കഴിയില്ലെന്നുമാണ് ഇവരുടെ നിലപാട്.
കഴിഞ്ഞ വര്‍ഷം കര്‍ണാടക ന്യൂനപക്ഷവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടി ഇത്തവണ സാസ്കാരിക വകുപ്പിന്റെ കീഴിലാക്കിയിരുന്നു. കഴിഞ്ഞ കൊല്ലം സര്‍ക്കാരിന്റെ ടിപ്പുജയന്തി ആഘോഷം ചിലിയിടങ്ങളില്‍ ആക്രമണങ്ങള്ക്കിടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: