തൊടുപുഴ: ഇടവഴിയില്‍ വീട്ടിലേക്ക് പോകുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണ്ണമാല ബൈക്കിലെത്തിയ യുവാവ് കവര്‍ന്നു. കോടിക്കുളം നടുവേല്കാക്കനാട് ലില്ലി (59) യുടെ രണ്ട് പവന് വരുന്ന മാലയാണ് ബലമായി ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് പൊട്ടിച്ചെടുത്തത്.
സംഭവം ഇങ്ങനെ: സമീപത്തായി താമസിക്കുന്ന മകന്റെ വീട്ടില്‍ പോയ ശേഷം മടങ്ങി വരികയായിരുന്നു ലില്ലി. ഇതിനിടയിലാണ് ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ഒരാള്‍ വീട്ടമ്മയുടെ പിന്നാലെ കൂടിയത്. പ്രധാന വഴിയില്‍ നിന്നും മണ്‍റോഡിലേക്ക് കയറിയതോടെ ഇയാള്‍ മുന്നില്‍ വണ്ടിയോടിച്ച് പോയി. പിന്നീട് വീണ്ടും തിരിച്ച് വന്ന് വണ്ടി സമീപത്തായി നിര്‍ത്തിയ ശേഷം ഇറങ്ങി വന്ന് മാല ബലമായി പൊട്ടിച്ചെടുക്കുകയായിരുന്നു. സമീപത്തെങ്ങും ആളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു മോഷണം. പേടിച്ചരണ്ട വീട്ടമ്മ എതിര്‍ക്കാനാകാതെ നിസാഹയായി ജീവനുമായി ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരോട് കാര്യം ധരിപ്പിച്ച ശേഷം മകനെ വിവരമറിയിച്ചു.
മകനോടൊപ്പം എത്തിയാണ് പോലീസില്‍ പരാതി നല്‍കിയത്. ബൈക്കിന്റെ പേരോ, നമ്പറോ വെപ്രാളത്തിനിടിയില് ശ്രദ്ധിക്കാനായില്ലെന്നും വീട്ടമ്മ പറയുന്നു. കാളിയാര്‍ എസ്ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കേസെടുത്തതായും ഉടന്‍ പ്രതി പിടിയിലാകുമെന്നാണ് പ്രതീക്ഷയെന്നും എസ്ഐ പറഞ്ഞു.
ആളൊഴിഞ്ഞ തോട്ടം മേഖലയായതിനാല്‍ പ്രതി എങ്ങോട്ട് രക്ഷപ്പെട്ടു എന്നത് പോലീസിന് കണ്ടെത്താനായിട്ടില്ല. ഹൈറേഞ്ചിലേക്കും തൊടുപുഴയ്ക്കും എളുപ്പത്തില്‍ രക്ഷപ്പെടാന്‍ വഴിയുള്ളതും പോലീസിന് വിനയാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: