കോയമ്പത്തൂര്‍: 32-ാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം ഹരിയാനയുടെ കുതിപ്പ്. കേരളത്തിന് കനത്ത തിരിച്ചടി നല്കി 19 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 77 പോയിന്റുമായി ഹരിയാന ഒന്നാമത്. ആറ് സ്വര്‍ണം, നാല് വെള്ളി, ഒരു വെങ്കലം എന്നിവ ഹരിയാനയുടെ സമ്പാദ്യം. 48 പോയിന്റുമായി ഉത്തര്‍പ്രദേശ് രണ്ടാമതെത്തിയപ്പോള്‍ മൂന്നാമതുള്ള കേരളത്തിന് 45 പോയിന്റ്. 42 പോയിന്റുള്ള ദല്‍ഹി നാലാമത്. മൂന്ന് സ്വര്‍ണവും രണ്ട് വീതം വെള്ളിയും വെങ്കലവുമാണ് യുപിയുടെ സമ്പാദ്യം. കേരളത്തിന് രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും. ദല്‍ഹിക്ക് രണ്ട് സ്വര്‍ണം ഒരു വെള്ളി, രണ്ട് വെങ്കലം.
കേരളത്തിനായി ഗായത്രി ശിവകുമാറും (അണ്ടര്‍ 16 പെണ് ഹൈജമ്പ്), ആന്‍സി സോജന് (ലോങ്ജമ്പ്) എന്നിവര്‍ സ്വര്‍ണം നേടി. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കെ.എസ്. അനന്ദു, സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ബബിത. സി എന്നിവര്‍ വെള്ളിയും, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ അബിന്‍ സാജന്, പെണ്‍കുട്ടികളില്‍ സാന്ദ്ര എസ്. നായര്‍,ലോങ്ജമ്പില്‍ പ്രഭാവതി എന്നിവര്‍ വെങ്കലവും നേടി.
അഞ്ച് ദേശീയ റെക്കോഡും ഒരു മീറ്റ് റെക്കോര്‍ഡും ആദ്യദിനം പിറന്നു. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ഡിസ്ക്കസ് ത്രോയില്‍ ഹരിയാനയുടെ സാഹില്‍ സില്‍വാല്‍, ഇതേ വിഭാഗം പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ പഞ്ചാബിന്റെ പരംജ്യോത് കൗള്‍, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 2000 മീറ്ററില്‍ ഹരിയാനയുടെ വികാസ്, യുപിയുടെ അമൃത പട്ടേല്‍, അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ രാജ്യാന്തര താരം തേജസ്വിന് ശങ്കര്‍ എന്നിവര്‍ ദേശീയ റെക്കോഡിന് ഉടമകള്‍. അണ്ടര്‍ 16 ആണ് ഹൈജമ്പില്‍ ദല്‍ഹിയുടെ ഷാനവാസ് ഖാന് മീറ്റ് റെക്കോഡും നേടി.
ആണ്‍കുട്ടികളുടെ ഡിസ്ക്കസ്ത്രോയില്‍ ഹരിയാനയുടെ സാഹില്‍ സില്‍വാല്‍ 53.96 മീറ്റര്‍ എറിഞ്ഞ്് പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം ഹരിയാനയുടെ അഭയ്ഗുപ്ത സ്ഥാപിച്ച 53.02 മീറ്റര്‍ പഴങ്കഥ. പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ 2012-ല്‍ മഹാരാഷ്ട്രയുടെ മേഘ്ന ദേവാംഗയുടെ പേരിലുള്ള 13.28 മീറ്റര്‍, പരംജ്യോത് 14.21 മീറ്ററായി പുതുക്കി. മീറ്റിന്റെ സൂപ്പര്‍താരമായി മാറിയ ദല്‍ഹിയുടെ തേജസ്വിന് ശങ്കര്‍ 2.26 മീറ്റര്‍ ചാടി ദേശീയ റെക്കോഡ് പേരിലാക്കിയത്. 2011-ല്‍ കര്‍ണാടകയുടെ ഹര്‍ഷിത് സ്ഥാപിച്ച 2.17 മീറ്ററും സീനിയര്‍ വിഭാഗത്തില്‍ 2004-ല്‍ ഹരിശങ്കര്‍ റോയ് സ്ഥാപിച്ച 2.25 മീറ്ററും പഴങ്കഥ.
അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ യുപിയുടെ അമൃത പട്ടേല്‍ 6:25.26 സെക്കന്‍ഡില്‍ ഓടിയെത്തിയപ്പോള്‍ 2003-ല്‍ പഞ്ചാബിന്റെ മന്‍പ്രീത് കൗര്‍ സ്ഥാപിച്ച 6:28.60 സെക്കന്‍ഡ് വഴിമാറി. വെള്ളി നേടിയ ഹരിയാനയുടെ സീമയും പഴയ റെക്കോഡിനേക്കാള്‍ മികച്ച സമയം കുറിച്ചു. ഇതേ വിഭാഗം ആണ്കുട്ടികളില്ഹരിയാനയുടെ വികാസ് 5:31.27 സെക്കന്‍ഡില്‍ റെക്കോഡ് സ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷം ദല്‍ഹിയുടെ അവദേശ് നഗര്‍ സ്ഥാപിച്ച 5:36.10 സെക്കന്‍ഡ് പഴങ്കഥ. ഈയിനത്തില്‍ വെള്ളി നേടിയ അവദേശ് നഗറും വെങ്കലം നേടിയ ഗുജറാത്തിന്റെ അനില്‍ ബാംബനിയയും നിലവിലെ ദേശീയ റെക്കോഡ് മറികടന്നു.
അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ദല്‍ഹിയുടെ ഷാനവാസ് ഖാന് 2.02 മീറ്റര്‍ ചാടിയാണ് പുതിയ മീറ്റ് റെക്കോഡിന് അവകാശിയായത്. 2012-ല്‍ യുപിയുടെ യുഗന്ത് ശേഖര്‍ സിങ്ങ് സ്ഥാപിച്ച 1.99 മീറ്റര്‍ പഴങ്കഥ. ഇന്ന് 17 ഫൈനലുകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: