എരുമേലി: തോട്ടം തൊഴിലാളിയുടെ മകള്‍ക്ക് ചികിത്സ നിഷേധിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ സമരം ഒത്തുതീര്‍പ്പാക്കി. വ്യാഴാഴ്ച മാനേജ്മെന്റ് തൊഴിലാളി യൂണിയന് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ അംഗീകരിച്ച് പരസ്പര ധാരണയിലെത്തിയത്.
നവംബര്‍ 2ന് ചികിത്സാനുകൂല്യം നിഷേധിച്ച് മാനേജ്മെന്റ് ഇറക്കിയ നോട്ടീസ് പിന്‍വലിക്കുകയും, 10ന് ഇതുസംബന്ധിച്ച് പുതിയ നോട്ടീസ് പുറത്തിറക്കുകയും ചെയ്തു. സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്നീട് ചര്‍ച്ച ചെയ്യും. ബിലിവേഴ്സ് ചര്‍ച്ച് സഭയുടെ ബിഷപ്പ് കെ. പി. യോഹന്നാന്റെ പേര് മോശമാകുന്ന തരത്തിലുള്ള നോട്ടീസുകളോ, ബോര്‍ഡുകളോ ഉണ്ടെങ്കില്‍ എടുത്തു മാറ്റുക, വെള്ളിയാഴ്ച മുതല്‍ ജോലി ചെയ്യാനുമാണ് ചര്‍ച്ചകളില്‍ തീരുമാനമായത്. ഇതിനിടെ ചെറുവള്ളി തോട്ടം കയ്യേറിയെന്നാരോപിച്ച് തൊഴിലാളികള്‍ക്കെതിരെ മാനേജ്മെന്റ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ഇന്നലെ അന്വേഷണം വന്നുവെങ്കിലും സമരം ഒത്തുതീര്‍പ്പാക്കിയ സാഹചര്യത്തില്‍ 17ന് നടക്കുന്ന തുടര്‍ നടപടികള്‍ മാനേജ്മെന്റ് അവസാനിപ്പിക്കുമെന്നും പിന്നീട് തൊഴിലാളികളെ അറിയിക്കുകയും ചെയ്തു.
മണിമല സി.ഐ, ഇ. പി. റജി, ചെറുവള്ളി തോട്ടം എം.ഡി. ജേക്കബ് പോത്തന്, ജന. മാനേജര്‍ ജേക്കബ് സി. ഫിലിപ്പ്, മാനേജര്‍ ജോണ്‍ പി. കുര്യന്, വിവിധ യൂണിയന് പ്രതിനിധികളായ കെ. കെ. ജനാര്ദ്ദനന്, തോമസ് കല്ലാടന്‍, വി.പി ഇബ്രാഹിം, റ്റി. പ്രസാദ്, ഒ.പി.എ സലാം, ഇ.വി തങ്കപ്പന്, സി.ആര് അനില്‍ കുമാര്‍, പി.എസ് സൈനുദീന്‍, ജയ്സണ്‍ ജയിംസ്, തോട്ടം തൊഴിലാളി പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: