കൊച്ചി: ദേശിയ പാതാ അതോറിറ്റിയില്‍ നിന്നും ഭരണാനുമതിയും സാങ്കേതികാനുമതിയും അടിയന്തിരമായി ലഭ്യമാക്കി കുണ്ടന്നൂര്‍, വൈറ്റില ഫ്ളൈ ഓവറുകളുടെ നിര്‍മ്മാണം രണ്ട് മാസത്തിനകം ആരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. എത്രയും വേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കമ്മീഷന് ആക്റ്റിംഗ് ചെയര്പേഴ്സന് പി. മോഹനദാസ് പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ദേശീയ പാതാ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നടപടി റിപ്പോര്‍ട്ട് 3 മാസത്തിനകം സമര്‍പ്പിക്കണം.
കേസ് ഫെബ്രുവരിയില്‍ എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രഹ്മണ്യന് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഇടക്കാല ഉത്തരവ്.
വാത്തുരുത്തിയില്‍ റെയില്‍ ഫ്ളൈഓവറും അടിപ്പാതയും നിര്‍മ്മിച്ച് പശ്ചിമകൊച്ചിയിലെ ഗതാഗത കുരുക്കിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരന് കമ്മീഷനെ സമീപിച്ചത്. എന്നാല്‍ വാത്തുരുത്തി നിര്‍മ്മാണം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റയില്‍വേ സമയം ചോദിച്ചു.
വൈറ്റില ജംഗ്ഷനിലെ ഫ്ളൈഓവറിന് 108 കോടിയുടെ ഭരണാനുമതി നല്‍കിയതായി പൊതുമരാമത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കുണ്ടന്നൂര്‍ ജംഗ്ഷനിലെ ഫ്ളൈഓവര്‍ നിര്‍മ്മാണത്തിന് 80.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. വൈറ്റില, കണ്ടന്നൂര്‍ ഫ്ളൈഓവറുകളുടെ നിര്‍മ്മാണ പദ്ധതിയുടെ ചില പ്രവര്‍ത്തനങ്ങള്‍ ടെന്റര്‍ ചെയ്തു.
രണ്ട് പദ്ധതികള്‍ക്കും യഥാക്രമം 90 കോടി രൂപക്കും 85 കോടി രൂപക്കും തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. ദേശീയ പാതാ ചീഫ് എഞ്ചിനീയര്‍ രണ്ട് പദ്ധതികളുടെയും ഡിസൈനും പദ്ധതിരേഖയും കേരള റോഡ് ഫണ്ട് ബോര്‍ഡിന് സാങ്കേതികാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. നിലവിലുള്ള റോഡുകള്‍ ദേശീയ പാതാ അതോറിറ്റിയുടെ കീഴിലായതിനാല്‍ പദ്ധതികളുടെ നിര്‍മ്മാണത്തിന് അതോറിറ്റിയില്‍ നിന്നും നോണ്‍ ഒബ്ജക്ഷന് ലഭിക്കണമെന്നും വിശദീകരണത്തില്‍ പറയുന്നു.രണ്ട് പദ്ധതികളും പൂര്‍ത്തിയാക്കിയാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാമെന്നും കമ്മീഷന് ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: