തിരുവനന്തപുരം: രാജ്യത്തെ എടിഎമ്മുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. നോട്ടുകള്‍ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ഇറക്കിയതിന് 48 മണിക്കൂറിന് ശേഷമാണ് എടിഎമ്മുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നത്.
2,000 രൂപ മാത്രമാണ് പ്രതിദിനം ഒരാള്‍ക്ക് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയുക. എന്നാല്‍ നിലവില്‍ എടിഎമ്മുകളില്‍ 2,000 രൂപകള്‍ ലഭ്യമല്ല. എടിഎമ്മുകളിലെ കോണ്ഫിഗറേഷനുകളിലുള്ള പോരായ്മയാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ 100, 50 നോട്ടുകളാണ് എടിഎമ്മുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതില്‍ തന്നെ പല എടിഎമ്മുകളില്‍ നിന്നും 50 രൂപ ഇപ്പോഴും ലഭ്യമല്ല. അതിനാല്‍ തന്നെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവര്‍ക്ക് 100 രൂപ നോട്ടുകള്‍ തന്നെയാണ് ആശ്രയം.
അതേസമയം നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ 100 രൂപ നോട്ടുകള്‍ക്ക് ദൗര്‍ലഭ്യമുണ്ടാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
എടിഎമ്മുകളിലുണ്ടായിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കഴിഞ്ഞ ദിവസം തന്നെ ബാങ്കുകള്‍ നീക്കിയിരുന്നു. ഇടവേളയ്ക്ക് ശേഷം തുറക്കുന്നതിനാല്‍ എടിഎമ്മുകളിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ ബാങ്കുകള്‍ പ്രത്യേക സംവിധാനം ഒരുക്കുന്നുണ്ട്. തീരുന്ന മുറയ്ക്ക് ലഭ്യമാകുന്ന പണം എടിഎം മെഷീനില്‍ നിറയ്ക്കാനാണ് നിര്‍ദ്ദേശം.
പണ ലഭ്യതയുടെ പ്രശ്നം പരിഹരിക്കാന്‍ ബാങ്കുകളില്‍ ഇന്നും പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പിനൊപ്പം പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നല്കിയാല് 4,000 രൂപ വരെയുള്ള നോട്ടുകള്‍ മാറ്റി വാങ്ങാം. ചെക്ക് വഴി പതിനായിരം രൂപയും മാറ്റിയെടുക്കാം. അതേസമയം എത്ര വലിയ തുകയും അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് തടസ്സമുണ്ടാകില്ല.
പഴയ ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ ഇന്ന് കൂടി മാത്രമേ പെട്രോള്‍ പമ്പുകള്‍, റെയില്‍വേ തുടങ്ങിയ ഇടങ്ങളില്‍ സ്വീകരിക്കൂ. എന്നാല്‍ ഡിസംബര്‍ 30 വരെ ബാങ്കുകളിലൂടെ വലിയ നോട്ടുകള്‍ മാറ്റാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: