ആലപ്പുഴ: കഴിഞ്ഞ ആഗസ്റ്റില്‍ പുന്നപ്രയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ തകര്‍ന്നവര്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കാതെ സര്‍ക്കാര്‍ കബളിപ്പിച്ചു. ഒരു കോടി ആറു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. വള്ളങ്ങള്‍ തകര്‍ന്നവര്‍ക്ക് കേവലം ഒരു ലക്ഷം രൂപ വീതം മാത്രമാണ് നല്‍കിയത്.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം പറവൂര്‍ ഗലീലിയോ കടപ്പുറത്തും മറ്റു ഭാഗങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും അപ്രതീക്ഷിതമായി ഉണ്ടായ കടലേറ്റത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടത്. എന്നാല്‍ ഇവര്‍ക്ക് അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്ന് മത്സ്യഫെഡ് ചെയര്മാന് വി. ദിനകരന് ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടാല്‍ അവയ്ക്കു നഷ്ടപരിഹാരം നല്കുന്നതിനു സ്പെഷല്‍ പാക്കേജ് മത്സ്യഫെഡ് വഴി നടപ്പിലാക്കണം. സമുദ്രനിരപ്പ് ആഗോള താപനഫലമായി ഒമ്പതുമീറ്റര്‍ വരെ ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത പരിഗണിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
പ്രകൃതിക്ഷോഭം മൂലം വീടും സ്ഥലവും നഷ്ടപ്പെട്ടവരെ തൊഴില്‍ സൗകര്യം കണക്കിലെടുത്ത് പുനരധിവസിപ്പിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കോസ്റ്റല്‍ ഗ്രീന്‍ കോറിഡോള്‍ പദ്ധതി പ്രാബല്യത്തില്‍ വരുമ്പോള്‍ തീരത്ത് താമസിക്കുന്നവരെ തൊഴില്‍ സൗകര്യം കണക്കിലെടുത്ത് വെവ്വേറെ വീടുകള്‍ വീടുകള്‍ നിര്‍മിച്ച് പുനരധിവസിപ്പിക്കണം. മത്സ്യഫെഡ് വിതരണം ചെയ്യുന്ന വെള്ളമണ്ണെണ്ണയ്ക്ക് സര്‍ക്കാര്‍ തരേണ്ട സബ്സിഡി ലഭിച്ചിട്ടില്ല.
മണ്ണെണ്ണ സബ്സിഡിയും മത്സ്യത്തൊഴിലാളികള്‍ക്കുള്ള ബോണസ് തുകയും എന്‍സിഡിസി വായ്പയ്ക്കുള്ള പലിശ സബ്സിഡിയും സംഘങ്ങള്‍ക്കുള്ള ഷെയര്‍ ക്യാപ്പിറ്റലും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: