പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ആര്.ഗിരിജ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കളക്ടര്‍.
ശബരിമല സേഫ് സോണ്‍ പദ്ധതിയുടെ ഉദ്ഘാടനം 14ന് ഇലവുങ്കലില്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും പമ്പയില്‍ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററിന്റെ ഉദ്ഘാടനം വൈകിട്ട് നാലിന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും നിര്‍വഹിക്കും. സേഫ് സോണിന്റെ ഭാഗമായി 15 വാഹനങ്ങള്‍ പട്രോളിംഗ് നടത്തും. ഇടത്താവളങ്ങളില്‍ വെള്ളവും വെളിച്ചവും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്നിധാനത്തെ ആശുപത്രി പ്രവൃത്തിക്കുന്നതിന് താല്‍ക്കാലികമായി സംവിധാനമൊരുക്കിയിട്ടുണ്ട്. പമ്പയിലെയും പത്തനംതിട്ടയിലെയും ആശുപത്രികളും പൂര്‍ണസജ്ജമാണ്. പെറ്റ് ബോട്ടിലുകള്‍ ഉള്‍പ്പടെ പ്ലാസ്റ്റിക് ശബരിമലയില്‍ നിരോധിച്ച സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്ക് കുടിവെള്ളം നല്‍കുന്നതിന് ദേവസ്വം ബോര്‍ഡും വാട്ടര്‍ അതോറിറ്റിയും നടപടി സ്വീകരിച്ചിട്ടുണ്ട്. പമ്പയില്‍ വാട്ടര്‍ അതോറിറ്റിയുടെ മൂന്ന് ആര്.ഒ പ്ലാന്റുകളും 30 വാട്ടര്‍ കിയോസ്കുളും സീസണ് ആരംഭിക്കുന്നതിനു മുന്‍പ് പൂര്‍ത്തിയാക്കും. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ സസ്യാഹാരം നല്കുന്ന ഹോട്ടലുകളില്‍ വിലനിലവാരം സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. പമ്പയില്‍ എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ പ്രവര്‍ത്തിക്കും. കളക്ടറേറ്റില്‍ 24 മണിക്കൂര്‍ കണ്ടോള് റൂമും ഉണ്ടാവും. 800 അംഗ ശബരിമല ശുചിത്വസേന തമിഴ്നാട്ടില്‍ നിന്ന് 13ന് എത്തും. അമൃതാനന്ദമയീ മഠം, സത്യസായി സേവാസമിതി എന്നിവരുടെ നേതൃത്വത്തില്‍ സന്നിധാനത്തും പമ്പയിലും 12, 13 തീയതികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഭക്ഷണ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ അറിയിക്കാനായി ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിഷന് ഗ്രീന്‍ ശബരിമലയുടെ ഭാഗമായി വിവിധ സംഘടനകള്‍ സംയുക്തമായി പ്രവര്‍ത്തിക്കും. മറ്റു സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളില്‍ കെട്ടുനിറയ്ക്ക് പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് കൊച്ചിയില്‍ നടന്ന തെക്കേ ഇന്ത്യയിലെ ഗുരുസ്വാമിമാരുടെ യോഗത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ടെലിവിഷന്‍ ചാനലുകള്‍ മുഖേന പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ചും പമ്പയില്‍ തുണിയിടരുതെന്നുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കും. മിഷന് ഗ്രീന്‍ ശബരിമലയുടെ വെബ്സൈറ്റില്‍ ശബരിമല വോളണ്ടിയര്‍ ആയി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: