പന്തളം: വീതികൂട്ടി പുനര്‍നിര്‍മ്മിക്കുന്ന പന്തളം കുറുന്തോട്ടയം പാലം പണി അവസാനഘട്ടത്തിലേക്ക്. പാലത്തിന്റെ നെടിയതും കുറിയതുമായ നാലു വീതം ബീമുകളുടെ വാര്‍പ്പ് കഴിഞ്ഞദിവസം നടന്നു.
അടുത്ത ആഴ്ച സ്ലാബ് വാര്‍ക്കും. കഴിഞ്ഞ ജൂലൈ 11 നാണ് മുട്ടാര്‍ നീര്‍ച്ചാലിനു കുറുകെയുള്ള പഴയ ഇടുങ്ങിയ പാലം പൊളിച്ച് പുതിയ പാലംപണി തുടങ്ങിയത്. 6 മാസമാണ് പണി പൂര്‍ത്തീകരിക്കാന്‍ സമയം നല്‍കിയിരുന്നത്. ശബരിമല തീര്‍ത്ഥാടനക്കാലം പരിഗണിച്ച് നിര്‍മ്മാണമേറ്റെടുത്ത കോണ്‍ട്രാക്ടറും പിഡബ്ല്യൂഡി ഉദ്യോഗസ്ഥരും പകലും രാത്രിയുമായി തുടര്‍ച്ചയായി പണികള്‍ മുമ്പോട്ടു കൊണ്ടുപോയതിനാല്‍ ഒന്നരമാസം മുമ്പുതന്നെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ഘട്ടത്തിലെത്തിയിരിക്കുകയാണ്. 17 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണ് പാലത്തിന് ഉദ്ദേശിച്ചിരുന്നതെങ്കിലും 19 മീറ്റര്‍ നീളത്തിലും 14.5 മീറ്റര്‍ വീതിയിലുമാണ് പാലം പൂര്‍ത്തീകരിക്കുന്നത്. നവംബര്‍ 15ഓടെ പാലം കാല്‍നട യാത്രക്കാര്‍ക്കു തുറന്നുകൊടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: