വാഷിങ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ യുഎസിലെ പ്രതിഷേധം ശക്തമായി തുടരുന്നു. രണ്ടാം ദിവസവും പല നഗരങ്ങളിലും ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രകടനക്കാര്‍ ‘ട്രംപ് ഞങ്ങളുടെ പ്രസിഡന്റല്ല’, ‘അമേരിക്കയെ ട്രംപ് വിഭജിക്കും’, ‘ട്രംപ് പുറത്തുപോകുക’ തുടങ്ങിയ മുദ്രാവാക്യങ്ങളുടെ പ്ലക്കാര്ഡേന്തിയിരുന്നു.
ട്രംപിന്റെ നിലപാടുകള്‍ വര്‍ഗീയ വിദ്വേഷവും ലിംഗവിവേചനവും സൃഷ്ടിക്കുന്നതാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ചിലയിടങ്ങളില്‍ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒറിഗോണിലും പോര്‍ട്ലന്‍ഡിലും പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. 4000 പേരുടെ പ്രകടനം പെട്ടെന്ന് അക്രമാസക്തമാകുകയായിരുന്നു. പ്രകടനക്കാര്‍ കടകളും വാഹനങ്ങളും നശിപ്പിച്ചു. പ്രകടനക്കാരുടേത് ‘കലാപ’മാണെന്ന് പോലീസ് ട്വിറ്ററില്‍ കുറച്ചു.
ന്യൂയോര്‍ക്കില്‍ ട്രംപിന്റെ വ്യവസായ സ്ഥാപനങ്ങളുടെ കേന്ദ്രമായ ട്രംപ് ടവറിനു മുന്നിലും ആയിരങ്ങള്‍ പ്രതിഷേധിച്ചു. പ്രതിഷേധം കലാപമാകാതെ നോക്കാന്‍ പൊലീസ് മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.
ആക്രമിച്ചെന്ന് റിപ്പോര്‍ട്ട്
ലൂസിയാന (യുഎസ്): ഡൊണാള്‍ഡ് ട്രംപിന്റെ പരസ്യമെഴുതിയ തൊപ്പിയും ടീ ഷര്‍ട്ടും ധരിച്ച രണ്ടുപേര്‍, മുസ്ലിം വിദ്യാര്‍ത്ഥിനിയുടെ തട്ടം തട്ടിയിട്ടെന്നും ആക്രമിച്ചെന്നും റിപ്പോര്‍ട്ട്. ലൂസിയാന സര്‍വകലാശാലയുടെ കീഴിലുള്ള കോളെജിലെ വിദ്യാര്‍ത്ഥിനിയാണ് പരാതി പറഞ്ഞത്. ട്രംപിന്റെ മുസ്ലിം വിരുദ്ധ പ്രസംഗങ്ങളുടെ പശ്ചാത്തലത്തില്‍, സംഭവം ഗൗരവമായാണ് അധികൃതര്‍ കാണുന്നത്. പരാതി ലഭിച്ചിട്ടില്ലെന്ന് സര്‍വകലാശാല അറിയിച്ചു. അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: